പത്തനംതിട്ടയിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ : ആകെ 44 പേർ റിമാൻഡിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ആകെയുള്ള 58 പ്രതികളില്‍ 44 പേര്‍ അറസ്റ്റിലായി. സമയബന്ധിതമായും ഊര്‍ജിതമായും നടക്കുന്ന അന്വേഷണത്തില്‍ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്. 10 ന് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യകേസ് മുതല്‍ ഊര്‍ജിതമാക്കിയ അന്വേഷണത്തിലൂടെ നാലു ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം പ്രതികളെയും കുടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. ജില്ലയിലെ നാല് പോലീസ് സ്‌റ്റേഷനുകളിലായി വിദ്യാര്‍ത്ഥിനിയുടെ മൊഴികള്‍ അനുസരിച്ച് ആകെ 29 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷിനു ജോര്‍ജ്ജ് (23) ആണ് ഇന്ന് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇലവുംതിട്ട പോലീസ് പ്രജിത് കുമാര്‍ (24) എന്നയാളെ അറസ്റ്റ് ചെയ്തു. ഇരുവരെയും വീടുകളില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 9 പ്രതികളും പത്തനംതിട്ട സ്‌റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഇലവുംതിട്ട സ്‌റ്റേഷനിലെ പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട പോലീസ് കഴിഞ്ഞ വര്‍ഷമെടുത്ത പോക്‌സോ കേസില്‍ നിലവില്‍ ജയിലിലാണ്. പത്തനംതിട്ട സ്‌റ്റേഷനില്‍ പിടികൂടാനുള്ള പ്രതികളില്‍ വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാര്‍ത്ഥിനിക്കൊപ്പം പഠിക്കുന്നവരും മുതിര്‍ന്ന ക്ലാസ്സുകളില്‍ ഉള്ളവരുമുണ്ട്. പിടികൂടാനുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *