ഭിന്നശേഷി അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾ ഉടൻ നടത്തണം; സർക്കാർ ഉത്തരവുകൾ ഹൈക്കോടതി ശരിവച്ചു

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി – സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ച തസ്തികകളിൽ സർക്കാർ ഉത്തരവുകൾ പ്രകാരം സംവരണം പാലിച്ച് നിയമനം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സർക്കുലറുകളും ഹൈക്കോടതി ശരിവച്ചു. ഉടൻ നിയമനം നടത്താൻ സ്കൂൾ മാനേജ്മെന്റുകൾക്ക് സർക്കാർ നിർദേശം നൽകണമെന്നും ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.

സർക്കാർ ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ച് മാനേജ്മെന്റുകളും നിയമനം സ്ഥിരപ്പെടുത്തിക്കിട്ടാത്ത മറ്റ് അദ്ധ്യാപകരുമടക്കം നൽകിയ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. ഭിന്നശേഷിക്കാരുടെ ഒഴിവ്‌ നികത്താനുള്ള അനുമതിക്കായി മാനേജ്മെന്റുകൾ നൽകുന്ന അപേക്ഷകളിൽ വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ ഒരുമാസത്തിനകം തീരുമാനമെടുക്കണം.

സ്കൂളുകളിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി വേണം ഒഴിവുകൾ നിശ്ചയിക്കാനെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം തസ്തിക സൃഷ്ടിക്കണം. 25 ഉദ്യോഗാർഥികളുടെ ഒരു ബ്ലോക്കിൽ ആദ്യ നിയമനം ഭിന്നശേഷിക്കാർക്കായിരിക്കണമെന്ന സർക്കാർ ഉത്തരവും സിംഗിൾ ബെഞ്ച് ശരിവച്ചു.

പ്രൈമറി സ്കൂളുകളിൽ ഉത്തരവ് ബാധകമാക്കരുതെന്ന മാനേജ്‌മെന്റുകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതേസമയം, സംരക്ഷിത പട്ടികയിലുള്ള (പ്രൊട്ടക്ടഡ്‌) അദ്ധ്യാപകർക്കായുള്ള തസ്തിക ഒഴിച്ചിട്ടുവേണം ഭിന്നശേഷിക്കാരുടെ നിയമനമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *