തിരുവനന്തപുരം – ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കേടായി വനത്തിൽ കുടുങ്ങിയ സംഭവത്തിൽ ഡ്രൈവർക്ക് സസ്‌പെൻഷൻ. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ അജിയെയാണ് സസ്‌പെൻഡ് ചെയ്തത്. ബസ് കേടായതിനു ഡ്രൈവറെ സസ്പെൻഡ് ചെയ്തത് എന്തിനായിരിക്കും ?
ബസ് കേടായ വിവരം പത്തനംതിട്ട ഡിപ്പോയിൽ അറിയിച്ചതിനെ തുടർന്ന് പകരം ബസ് വന്നു. 36 യാത്രക്കാർക്ക് സഞ്ചരിക്കേണ്ട ബസിനു പകരം 32 സീറ്റുള്ള ബസാണ് പത്തനംതിട്ടയിൽ നിന്ന് രണ്ടാമത് വന്നത്. പിന്നീട് എഴുപത് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിയിരുന്നിട്ടും നാലു യാത്രക്കാർ നിന്നു സഞ്ചരിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ യാത്ര തുടരാൻ തീരുമാനിച്ചു. ബസ് നൂറുമീറ്റർ പിന്നിട്ടപ്പോൾ ക്ലച്ചിനു തകരാറുണ്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ ബസ് നിർത്തി, പഴയ ബസ് ശരിയാക്കിക്കൊണ്ടിരുന്ന മെക്കാനിക്കുകളെ വിവരമറിയിച്ചു.
അവരെത്തി താത്കാലികമായി ക്ലച്ച് ശരിയാക്കി നൽകി. സമയം വൈകുകയും ശക്തമായ മഴയും വന്യമൃഗഭീഷണിയും കാരണം യാത്ര തുടരാൻ സംഘം വിസമ്മതിച്ചു. അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് യാത്ര റദ്ദാക്കി സംഘത്തെ കുമളിയിൽനിന്ന് ഗവി വഴി പത്തനംതിട്ടയ്ക്ക് ബസിലും അവിടെനിന്ന് ചടയമംഗലത്തും എത്തിച്ചു. യാത്രാ സംഘത്തിന് പ്രാഥമിക സൗകര്യവും വെള്ളവും ലഭിക്കാത്തതും ഏറെ വിവാദമായിരുന്നു.
ഡ്രൈവർക്കെതിരേയുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയും ജീവനക്കാരും ഗതാഗതമന്ത്രിയെ കാണാൻ തീരുമാനിച്ചു. സസ്‌പെൻഷനിലായ ഡ്രൈവർ അജിയും നിയമനടപടികൾക്ക് ഒരുങ്ങുകയാണ് എന്നാണറിയുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

