ന്യൂഡൽഹി – കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്.. കേന്ദ്രസർക്കാർ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകൾ എത്തിയതിനെ തുടർന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയതെന്നാണ് വിവരം. ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട്. മകൻ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകൻ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുബായിലായിരുന്ന രാമചന്ദ്രൻ രണ്ട് കൊല്ലം മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ദുബായിലുള്ള മകളും മക്കളും അവധിയാഘോഷിക്കാൻ എത്തിയതിന്റെ ഭാഗമായായിരുന്നു കശ്മീരിലേക്കുള്ള വിനോദയാത്ര എന്നാണ് ലഭ്യമായ വിവരം. മകളുടെ കണ്മുന്നിൽവെച്ചാണ് രാമചന്ദ്രന് വെടിയേറ്റതെന്നാണ് അറിയുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. സൗദിയിലെ മോദിയുടെ പരിപാടികൾ റദ്ദാക്കി. പ്രധാനമന്ത്രി ഇന്ന് (ബുധൻ) കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ആണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്.


