കോഴഞ്ചേരി∙ ജില്ലാ ആശുപത്രിയിൽ അരക്കോടി രൂപ ചെലവിട്ട് സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഓപ്പൽ ഏതാണ്ട് ഉപേക്ഷിച്ച നിലയിൽ. കോവിഡ് കാലത്തുണ്ടായ ഓക്സിജൻ ക്ഷാമം പരിഹരിക്കാനും ഭാവിയിൽ ആശുപത്രിക്ക് ആവശ്യമായ ഓക്സിജൻ ഇവിടെ തന്നെ ഉൽപാദിപ്പിക്കാനും സ്വയം പര്യാപ്തതയിൽ എത്തിയാൽ ആവശ്യം കഴിഞ്ഞുള്ള വാതകം സ്വകാര്യ ആശുപത്രികൾക്കു നൽകാനും ലക്ഷ്യം വച്ചാണ് 2022ൽ പ്ലാന്റ് സ്ഥാപിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. ജില്ലാ പഞ്ചായത്ത് നിർദേശിച്ച 1000 ലീറ്റർ കൂടാതെ 300 ലീറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ പ്രവാസി മലയാളി വി.കെ.എൻ. ഗ്രൂപ്പ് പണവും നൽകിയിരുന്നു. ജനറേറ്റർ, ഹൈ ടെൻഷൻ വൈദ്യുതി ലൈൻ, പ്ലാന്റിനുള്ള സ്ഥലം, കെട്ടിടം എന്നിവയ്ക്കായി ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി രൂപയും ചെലവിട്ടിരുന്നു.
2022 ജൂലൈ രണ്ടാം വാരം ഉദ്ഘാടനം ചെയ്ത പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് 2023 നവംബർ 26ന് 1000 ലീറ്റർ ടാങ്കിന്റെ കംപ്രസർ പൊട്ടിത്തെറിക്കുന്നത്. സേഫ്റ്റി വാൽവിന്റെ തകരാറാണു പൊട്ടത്തെറിക്കു കാരണമെന്നാണ് അന്നു വിദഗ്ധർ പറഞ്ഞത്. പൊട്ടിത്തെറിയിൽ പ്ലാന്റിന്റെ മേൽക്കൂര തകർന്നതോടെ വെയിലും മഴയും ഏറ്റ് കിടക്കുന്ന അവസ്ഥയായി പ്ലാന്റിന്. പിന്നീട് മേൽക്കൂര ശരിയാക്കിയെങ്കിലും വീണ്ടും ചിലപാളികൾ അടർന്നു താഴെ വീണതോടെ മഴ പെയ്യുമ്പോൾ പ്ലാന്റിനുള്ളിലേക്കാണ് വെള്ളം വീഴുന്നത്. പുറത്തുനിന്ന് സ്പോണ്സർഷിപ്പായി കിട്ടിയ തുകക്ക് പുറമെ സർക്കാരിന്റെ ലക്ഷങ്ങൾ കൂടി ചെലവിട്ട് നിർമിച്ച പ്ലാന്റ് വെറുതെ കിടന്നു നശിക്കുമ്പോൾ പുറത്തു നിന്ന് ഓക്സിജൻ വാങ്ങേണ്ട സ്ഥിതിയാണ് ജില്ലാ ആശുപത്രിക്ക്. !!
What do you feel about this post?
Like
Love
Happy
Haha
Sad

