തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം

Crime
Print Friendly, PDF & Email

തിരുവല്ല: മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ കേസിൽ രണ്ടു പ്രതികളെ പിടികൂടി
. നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ് നായർ(27)ക്ക് കത്തിക്കുത്തേറ്റ സംഭവത്തിൽ കവിയൂർ ഞാലികണ്ടം ഇഞ്ചത്തടിയിൽ വിഷ്ണു വിജയകുമാർ (27), സുഹൃത്ത് കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എം ജെ ജെബിൻ പോൾ(34) എന്നിവരാണ് അറസ്റ്റിലായത്.

ഏഴിന് രാത്രി 9.45 ന് ഉണ്ടപ്ലാവിലെ തട്ടുകടയിൽ വച്ചാണ് സംഭവമുണ്ടായത്. വിഷ്ണു എസ് നായരും സുഹൃത്ത് പ്രമോദ് എസ് പിള്ളയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പ്രതികൾ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുവെന്നാണ് കേസ്. വിഷ്ണു വിജയകുമാറിനെയും ജെബിനെയും ആക്രമിച്ചെന്ന് കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു. അതിൽ വിഷ്ണു എസ്. നായരും പ്രമോദ് എസ് പിള്ളയും പ്രതികളായിരുന്നു. ഇരു കേസുകളിലുമായി നാലുപേരും റിമാന്റിലായി.

വിഷ്ണുവിനെയും സുഹൃത്ത് പ്രമോദിനെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നെന്ന് മൊഴിയിൽ പറയുന്നു. ഒന്നാം പ്രതി വിഷ്ണു വിജയകുമാർ കയ്യിലിരുന്ന കത്തികൊണ്ട് തലയിൽ കുത്തിയപ്പോൾ ഒഴിഞ്ഞുമാറിയതിനാൽ ഇടതു നെറ്റിയിൽ പുരികത്തിനു മുകളിൽ കൊണ്ട് ആഴത്തിൽ മുറിവുണ്ടായതായും വീണ്ടും കുത്തിയപ്പോൾ തടഞ്ഞ സുഹൃത്തിന്റെ ഇടതുകൈത്തണ്ട മുറിഞ്ഞതായും പറയുന്നു. കത്തിയിൽ കയറിപ്പിടിച്ച വിഷ്ണുവിന്റെ ഇടതുകൈ തള്ളവിരൽ പ്രതി കടിച്ചു മുറിവേൽപ്പിച്ചു. രണ്ടാം പ്രതിയും മർദ്ദിച്ചതായി മൊഴിയിലുണ്ട്.

ആദ്യത്തെ കേസിൽ പ്രതികളായ ഇവരുടെ മൊഴി കസ്റ്റഡിയിൽ വച്ചാണ് പോലീസ് രേഖപ്പെടുത്തിയത്. തുടർന്ന് ഈ കേസെടുക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട്, പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത 3 കേസുകളിൽ പ്രതിയാണ് വിഷ്ണു വിജയകുമാർ. പുളിക്കീഴ് തിരുവല്ല പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 4 കേസുകളിൽ പ്രതിയാണ് ജെബിൻ. പുളിക്കീഴ് പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തിൽ എസ് ഐ സതീഷ് കുമാർ, എ എസ് ഐ പ്രബോധചന്ദ്രൻ, എസ് സി പി ഓ മനോജ്, സി പി ഓ അലോഖ് എന്നിവരാണുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *