പുളിക്കീഴ്: പാലായിൽ നിന്നും നിരണം പള്ളി സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി നൽകി. പാലാ പള്ളിയിലെ വികാരി സിറിൽ തയ്യിലിനൊപ്പം നിരണത്ത് എത്തിയ സംഘത്തിലെ ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷൻ മനക്കപ്പാടം റോഡിൽ കറുകംപള്ളിൽ വീട്ടിൽ സെന്നിച്ചൻ കുര്യന്റെ ഫോൺ ആണ് നിരണം ഓർത്തഡോക്‌സ് സെന്റ് തോമസ് ചർച്ചിന്റെ സമീപമുള്ള ചായക്കടയിൽ വച്ച് ഇന്നലെ നഷ്ടമായത്. 30000 രൂപയിലധികം വിലയുള്ള ഫോൺ പരിസരങ്ങളിലും ഇവർ കയറിയ കടകളിലും പരതിയിട്ടും കണ്ടെത്താനായില്ല.
ഒടുവിൽ പുളിക്കീഴ് പോലീസിൽ പരാതിയുമായെത്തി. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ കെ. സുരേന്ദ്രൻ ഫോണിന്റെ ലൊക്കേഷൻ കിട്ടാനായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടി. കിട്ടിയ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് സംഘം അന്വേഷണം നടത്തി. 2 കിലോമീറ്ററോളം ദൂരത്താണ് ലൊക്കേഷൻ കാണിച്ച വർക്ക്‌ഷോപ്പ്. അവിടെയെത്തി വിളിച്ചു നോക്കുമ്പോൾ വർക്ക്‌ഷോപ്പിൽ കിടന്ന ഒരു കാറിന്റെ ബോണറ്റിന്റെ മുകളിൽ നിന്നും വൈബ്രേഷൻ കേട്ടു. രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനോടുവിൽ വർക്ക്‌ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിനുള്ളിൽ നിന്നും ഫോൺ കണ്ടെത്തി. ഫോൺ നഷ്ടമാകുന്ന സമയത്ത് ഒരു സ്‌കൂട്ടർ അതുവഴി കടന്നു പോയതായും വർക്ക്‌ഷോപ്പിലെ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അതുവഴി വന്നതായും വ്യക്തമായി.
എസ്.ഐക്കൊപ്പം എസ്‌സിപിഓ സുജിത്പ്രസാദ്, സിപിഓമാരായ നിതിൻ തോമസ് ,അരുൺദാസ് എന്നിവരാണ് ശ്രമകരമായ തെച്ചിൽ നടത്തി ഫോൺ കണ്ടെത്തിയത്. എസ് ഐ സുരേന്ദ്രനിൽ നിന്നും സെന്നിച്ചൻ ഫോൺ ഏറ്റുവാങ്ങി. തിരക്കുപിടിച്ച ഡ്യൂട്ടികൾക്കിടയിൽ തന്റെ ഫോൺ കണ്ടെടുത്ത് നൽകാൻ എടുത്ത ശ്രമങ്ങൾക്ക് പുളിക്കീഴ് പോലീസിനോടും സൈബർ സെല്ലിനോടും സെന്നിച്ചൻ നന്ദിപറഞ്ഞു. ഫോൺ നഷ്ടമായത് സംബന്ധിച്ച് പോലീസ് തുടരന്വേഷണം നടത്തുന്നുണ്ട്.


