കൊച്ചി – വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാട് സംബന്ധിച്ച കേസിൽ സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് നൽകി. തിങ്കളാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. സി.എം.ആർ.എൽ. ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇ.ഡിക്ക് മുമ്പിലെത്തിയിരുന്നില്ല. ആദായനികുതി വകുപ്പ് ഇൻററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ തുടർച്ചയായി ഇ.ഡി. പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സി.എം.ആർ.എൽ. ഉദ്യോഗസ്ഥരോടും എം.ഡിയോടും ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതിന്റെ തുടർച്ചയായി എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കൂടുതൽപ്പേർക്കും ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചണത്തിൽ ഈ വിഷയം ചർച്ചാകാനുള്ള സാദ്ധ്യതയാണ് കാണുന്നത്.


