ഇലവുംതിട്ട – 40 വർഷങ്ങൾക്ക് മുമ്പ് ഞാൻ റേഡിയോയിൽ ഒരു പാട്ട് പാടി. അതും എന്നെ പാട്ട് പഠിപ്പിച്ച അദ്ധ്യാപികയും, ബന്ധുവും കൂടിയായ അയത്തിൽ എട്ടുപറയിൽ സ്വർലമ്മ സാറിന്റെ മകൻ രഞ്ചിത് അണ്ണൻ വീട്ടിൽ തുടങ്ങിയ റേഡിയോ സ്റ്റേഷനിൽ. എന്റെ നാട്ടിലെ ആട്ടുകട്ടിൽ അന്ന് ഉണ്ടായിരുന്ന ഒരേയൊരു വീടായിരുന്നു അതെന്ന് ഓർക്കുന്നു. അതിനൊന്നിരിക്കാൻ എപ്പോഴും ഓടാറുണ്ടായിരുന്നു അങ്ങോട്ട് . സുകുമാരൻ ആശാന്റെ അടുത്ത് ഞാൻ അന്ന് പാട്ട് പഠിക്കുന്നത് കൊണ്ടാകാം രഞ്ജിത്തന്നാണ് എന്നെ പാടാൻ വിളിച്ചു. ഞാൻ എട്ടുപറയിലെത്തി പാടാൻ റെഡിയായി ഇരുന്നു. ശരറാന്തൽ തിരിതാണൂ.. യേശുദാസിന്റെ പാട്ട് റേഡിയോയിലൂടെ ഒഴുകുന്നു… ഇടക്ക് പാട്ട് കട്ട് ചെയ്തു രഞ്ചിത്ത് അണ്ണന്റെ അനൗൺസ്‌മെന്റ് .. ഈ പാട്ട് കേട്ടപ്പോൾ നമ്മുടെ ജിബുവിനും പാടാൻ ഒരു മോഹം. രഞ്ചിത്ത് അണ്ണന്റെ അനൗണ്സ്മെന്റിനു പിന്നാലെ എന്റെ പാട്ട് റേഡിയോയിൽ കൂടി ഒഴുകുകയായി. എന്റെ പാട്ട് കേൾപ്പിക്കാൻ വീട്ടിലെ റേഡിയോ, മൈക്ക് സെറ്റിൽ ഘടിപ്പിച്ചു വച്ചിരിക്കുകയാണ് അച്ഛനും, പൊടിയനും.. വലിയൊരു ജനക്കൂട്ടം മുറ്റത്തുണ്ട്. പൊടിയനാണ് മൈക്ക് ഓപ്പറേറ്റർ .
അതേ രഞ്ചിത്ത് അണ്ണൻ പിന്നീട് പ്രവാസിയായി ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി. കെനിയയിലെ ആദ്യ വോട്ടിംഗ് മിഷീൻ അദ്ദേഹം ഉണ്ടാക്കി എന്ന് കേട്ടപ്പോളും എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ഇലക്ട്രിക്ക് എഞ്ചിനീയറിംഗ് പഠനത്തിന്റെ പ്രോജക്ട് ആയിട്ടായിരുന്നു അന്ന് രഞ്ചിത്ത് അണ്ണൻ ആ റേഡിയോ സ്റ്റേഷൻ അയത്തിൽ ഗ്രാമത്തിലെ എട്ടുപറയിൽ കുടുംബ വീട്ടിൽ ഉണ്ടാക്കി പ്രക്ഷേപണം ചെയ്തത്. മൈക്ക് സെറ്റ് ഉണ്ടായിരുന്ന എന്റെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങി കേൾപ്പിക്കുന്ന റിക്കാഡുകളിലെ ഗാനങ്ങളും , ആകാശവാണി ആലപ്പുഴ സ്റ്റേഷനിലെ വാർത്തകളും പരിപാടികളും ഒക്കെ ആയിരുന്നു അന്ന് ആ റേഡിയോ സ്റ്റേഷനിൽ നിന്ന് ഇലവുംതിട്ടക്കാർ കേട്ടത്. ഇന്നതൊക്കെ ആരെങ്കിലും ഓർമ്മിക്കുണ്ടോ ആവോ .. ?
അതേ രഞ്ചിത്ത് അണ്ണൻ കെനിയയിൽ ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ്, ഒരു പക്ഷേ ആഫ്രിക്കയിലെ തന്നെ, ആദ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) രൂപകല്പന ചെയ്ത് നിർമ്മിച്ചു. കെനിയയിലെ പ്രമുഖ ദിനപത്രങ്ങളും, ടിവിയുമൊക്കെ അന്നും, പിൽക്കാലത്തും അതിനു വലിയ വാർത്താ പ്രാധാന്യം നൽകിയിരുന്നു . നമ്മളുണ്ടോ അതൊക്കെ കാണുന്നു .. !!

കെനിയൻ സർക്കാർ പത്രം ‘കെനിയാ ടൈംസ് ‘ കവർ പേജ് സഹിതം മൂന്നു ഫുൾ പേജിൽ ‘വോട്ടിങ് മെഷീൻ ഗുരു ‘ എന്ന വിശേഷണത്തോടെയാണ് അന്ന് ആ വാർത്ത കൊടുത്തത്. എന്തു കൊണ്ടോ നമ്മുടെ രാജ്യത്തെ ബന്ധപ്പെട്ടവർ അന്നത് കണ്ടില്ലെന്നു നടിച്ചു. ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന EVM ന്റെ അതേ സവിശേഷതകൾ ഉള്ള മെഷീൻ ആയിരുന്നു അത്. ഇപ്പോൾ പതിനേഴു വർഷങ്ങൾക്കു ശേഷം ഈ മെഷീന്റെ പരിഷ്കരിച്ചു അന്തിമ രൂപം ഇന്ത്യയിലെ ഒരു കമ്പനിയുമായി യോജിച്ച് അദ്ദേഹം നിർമിച്ചിരിക്കുന്നു. കെനിയയിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും വരുന്ന ഭാവി തിരഞ്ഞെടുപ്പിൽ പഴയ ബാലറ്റ് പേപ്പർ വോട്ടിംഗിന് പകരം ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് നിർമ്മിച്ചിരിക്കുന്നത് . ഇന്ത്യയിൽ നിർമ്മിച്ച ഘടകങ്ങൾ കെനിയയിൽ സംയോജിപ്പിച്ചായിരിക്കും ഇത് പൂർണ്ണമായി ഉണ്ടാക്കുക. ഇന്ത്യയിൽ ഇപ്പോൾ ഉപയോഗിച്ചു തുടങ്ങിയ VVPAT ( Voter Verifiable Paper Audit Trail ) പ്രിന്റർ ഉപയോഗിക്കാവുന്ന വിധമാണ് ഇത് അദ്ദേഹം പരിഷ്കരിച്ചിട്ടുള്ളത്.
ഇതുകൊണ്ടൊന്നും തീരുന്നതല്ല ഈ ഇലവുംതിട്ടക്കാരന്റെ പ്രവർത്തനങ്ങൾ. കെനിയയിൽ ആദ്യമായി വാഹനാപകടങ്ങൾ ഒഴിവാക്കാൻ നിർമ്മിച്ച ഇലക്ട്രോണിക് സ്പീഡ് ലിമിറ്റർ. വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ അന്ന് അദ്ദേഹത്തിന് അതിനു സൗകര്യം ഉണ്ടായില്ല. പിന്നീട് പ്ലാസ്റ്റിക് നിരോധനം ഒഴിവാക്കാൻ, അത് സംസ്കരിക്കാനുള്ള മാർഗ്ഗങ്ങളോടെ നടത്തിയ ശ്രമങ്ങൾ, പത്ര സമ്മേളനങ്ങൾ, ലേഖനങ്ങൾ…. തുടങ്ങി കെനിയയിൽ ഈ പത്തനംതിട്ടക്കാരൻ എഞ്ചിനീയർ പ്രശസ്തനാണ്. @ Renjit Mon – wattsapp +254 722524743
എന്റെ രഞ്ചിത്ത് അണ്ണന് ബിഗ് സല്യൂട്ടോടെ ,
ടീം പത്തനംതിട്ടക്ക് വേണ്ടി
ജിബു വിജയൻ, ഇലവുംതിട്ട


