തിരുവല്ല – ചട്ടങ്ങൾ പാലിക്കാതെയും സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും മൂന്നു കോടി രൂപയോളം മുടക്കി ഓൺ ഫണ്ടിൽ നിർമ്മിച്ച കുറ്റൂർ സർവീസ് ബാങ്കിന്റെ കെട്ടിട നിർമ്മാണത്തിന് ചിലവായ തുക മുഴുവൻ ബോർഡ് മെമ്പർമാരിൽ നിന്നും സെക്രട്ടറിയിൽ നിന്നും തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് എടുത്ത തീരുമാനം യുഡിഎഫ് ഇതിന്റെ നിർമ്മാണവേളയിൽ മുതൽ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് പ്രസ്താവിച്ചു.
സാധാരണക്കാരുടെയും കർഷകരുടെയും ആശ്രയമായിരുന്ന ഈ സർവീസ് സഹകരണ ബാങ്കിനെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലമാണ്. ഭരണസമിതിയുടെ അഴിമതി പുറത്തു വരുമെന്ന് ഭയന്നും സഹകാരികൾ യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്നതും കണ്ട് ഇത്തവണ വ്യാപകമായി സഹകരണ ഉദ്യോഗസ്ഥരുടെയും പോലീസിന്റെ സഹായത്തോടെ കള്ളവോട്ട് നടത്തിയാണ് അധികാരം നിലനിർത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം ധാരണ ഉണ്ടാക്കിയതിന്റ് ഫലമായി ബിജെപി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചെങ്കിലും അവരുടെ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെ വന്ന് വോട്ട് ചെയ്തതും എൽഡിഎഫ് ഭരണസമിതിയുടെ ദുർഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹത്തിന്റെ ഫലമായിട്ടായിരുന്നുവെന്നും രാജേഷ് പറഞ്ഞു. ഓരോ മെമ്പർമാരിൽ നിന്നും 22 ലക്ഷം രൂപയോളം ഈടാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം.


