പത്തനംതിട്ട:- ഭിന്നശേഷിക്കാരന്റെ കൈ തല്ലിയൊടിച്ചു 10 ദിവസം കഴിഞ്ഞിട്ടും അടൂർ പോലീസ് കേസെടുത്തില്ലെന്നു കാണിച്ചു ഭിന്നശേഷിക്കാരൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അടൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ പരാതി നൽകി.
പത്തനംതിട്ട, അടൂർ, മണക്കാല, തുവയൂർ ചരുവിളയിൽ വീട്ടിൽ രവീദ്രൻ ആണ് അടൂർ പോലീസിനെതിരെ പരാതി നൽകിയിരിക്കുന്നത്.
27നാണ് പരാതി കാസ്പദമായ സംഭവം നടന്നത്. അയൽവാസികളും ബന്ധുക്കളും ആയ ഗോപാലകൃഷ്ണൻ, രാഹുൽ, പ്രിയ, അഭിജിത്ത് എന്നിവരാണ് ഭിന്നശേഷിക്കാരൻ ആയ രവീന്ദ്രനെ വീട് കേറി ആക്രമിച്ചത്. ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ രവീന്ദ്രന്റെ മൊഴിയെടുക്കാനും ഇതുവരെ അടൂർ പോലീസ് എത്തിയില്ല. ഇതിനെതിരെ രവീന്ദ്രൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും, അടൂർ ഡിവൈഎസ്പി ക്കും പരാതി നൽകിയിട്ടുണ്ട്.



