തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദമായ ഗോപൻസ്വാമിയുടെ സമാധി തുറന്നു. കല്ലറയ്ക്കുള്ളിൽ ഗോപൻസ്വാമിയുടെ മൃതദേഹം ഇരിക്കുന്ന നിലയിൽ കണ്ടെത്തി. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. മൃതദേഹത്തിൻ്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ച നിലയിലായിരുന്നു. ഹൈക്കോടതിയിൽനിന്ന് നിർദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
സമാധിയിടം നിലനിൽക്കുന്ന സ്ഥലം പോലീസ് കാവലിലാണ്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥർക്കും മാത്രമേ പ്രവേശനമുള്ളൂ. ഇവിടം മറച്ചിട്ടുമുണ്ട്. രാവിലെ ഏഴുമണിയോടെ സബ് കളക്ടർ ആൽഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളുകൾ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്താൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. ഇതിനുപിന്നാലെ പോസ്റ്റ്‌മോർട്ടവും നടക്കും.


