ആശ്വാസ വാർത്ത !! ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി: കലൂരിൽ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് ഇന്ന് ആശുപത്രി വിടുമെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ 28-ന് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മൃദംഗ നാദം എന്ന പേരിൽ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയിൽ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളിൽ വെൻ്റിലേറ്ററിലായിരുന്നു. പിന്നീട് ഉതീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. അപകടത്തെ തുടർന്ന് പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാ​ഗത്തിൽ കിടന്നത്. ശേഷം തീവ്രപരിചരണ വിഭാ​ഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല. ഫിസിയോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സയിലൂടെ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആർ ബിന്ദു അടക്കമുള്ള സംഘത്തോട് വീഡിയോ കോളിലൂടെ ഉമ തോമസ് സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അണുബാധയിൽ നിന്നുമുള്ള മുൻകരുതലിൻ്റെ ഭാഗമായി ഉമ തോമസിനെ കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് എംഎൽഎ വീഡിയോ കോളിലൂടെ ആർ ബിന്ദുവുമായി സംസാരിച്ചത്.

സംഭവത്തിൽ അറസ്റ്റിലായ ഓസ്കാർ ഇവൻറ്സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പോലീസിൻറെ കസ്റ്റഡി അപേക്ഷ തള്ളികൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്കും ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *