പത്തനംതിട്ട: നഗരസഭ ജില്ലാ ആസ്ഥാനത്ത് നിർമിക്കുന്ന തീയറ്റർ കോംപ്ലക്‌സ് പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ. കേരള അന്താരാഷ്ട ചച്ചിത്രോത്സവത്തിന് മുന്നോടിയായി സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ടൂറിങ് ടാക്കീസ് വിളംബര ജാഥയ്ക്ക് നഗരത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ബി.ഓ.ടി) അടിസ്ഥാനത്തിലാകും തീയറ്റർ കോംപ്ലക്സ് നിർമ്മിക്കുക. ഇതിന് തയാറായി ഒരു കമ്പനി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തീയറ്റർ കോംപ്ലക്‌സ് നിർമിക്കാൻ തീരുമാനിച്ചത്. കൗൺസിൽ യോഗം ഒറ്റക്കെട്ടായിട്ടാണ് തീരുമാനം കൈക്കൊണ്ടതെന്നും ചെയർമാൻ പറഞ്ഞു. നഗരസഭയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും ചേർന്നാണ് വിളംബരജാഥയ്ക്ക് സ്വീകരണം നൽകിയത്.

പത്തനംതിട്ടയിലെത്തിയ iffk ടൂറിംഗ് ടാക്കീസിന് നൽകിയ സ്വീകരണം
ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി അംഗം പ്രകാശ് ശ്രീധർ സന്ദേശം നൽകി. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, നഗരസഭ കൗൺസിലർ കെ. ജാസിംകുട്ടി, സാഹിത്യകാരൻ വിനോദ് ഇളകൊള്ളൂർ, ഫിലിം സൊസൈറ്റി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എം.എസ് സുരേഷ്, രഘുനാഥൻ ഉണ്ണിത്താൻ, ജാഥാംഗങ്ങളായ സജിത്, അരുൺ, ഈശ്വർ, ഷാജി അമ്പാട്ട് എന്നിവർ പങ്കെടുത്തു.


രാജ്യാന്തര ചലച്ചിത്ര മേളയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന ജാഥയ്ക്ക് ടൗൺ ഹാളിലാണ് സ്വീകരണം നൽകിയത്. തുടർന്ന് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പ്രദർശിപ്പിച്ചു.


