പത്തനംതിട്ട ജില്ലയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നു ; ആരോഗ്യവകുപ്പിന്റെ കണക്ക് ഞെട്ടിക്കുന്നത്
പത്തനംതിട്ട: ജില്ലയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ കണക്ക്. 2023ൽ 26 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കൊല്ലം ഇതേവരെ 31 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 57 കേസുകളാണുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള എറണാകുളത്ത് 237 പോസിറ്റീവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാൻസ്‌ജെൻഡറുകളിലുമാണ് രോഗം കൂടതലായി കണ്ടെത്തിയത്. ലഹരി സിറിഞ്ച് ഉപയോഗിക്കുന്നവരിലും എയ്ഡ്‌സ് കണ്ടുവരുന്നുണ്ട്. യുവാക്കളുടെയിടയിൽ രോഗ ബാധ ഏറുന്നതായും റിപ്പോർട്ടുകളുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ കേസുകൾ കുറച്ചുകൊണ്ടുവരാൻ കഴിയൂവെന്ന് ഡിഎംഒ ഡോ.എൽ.അനിതാ കുമാരി പറഞ്ഞു. നാളെ ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നതിനു മുന്നോടിയായി നാളെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് വൈകുന്നേരം ദീപം തെളിക്കും.
ജില്ലാതലത്തിൽ എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് ഇലന്തൂരിൽ റാലിയും സമ്മേളനവും നടക്കും. രാവിലെ 8.30ന് കാരൂർ പള്ളി പരിസരത്തുനിന്നാരംഭിക്കുന്ന ഇലന്തൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സമാപിക്കും. തുടർന്ന് സമ്മേളനം ചേരും.
നോഡൽ ഓഫീസർ ഡോ. നിരൺ ബാബു, മാസ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മെഴുവേലി പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, വനിതാ ഐടിഐ യുടെയും നേതൃത്വത്തിൽ ഡിസംബർ 2 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇലവുംതിട്ടയിലെ മെഴുവേലി വനിതാ ഐടിഐ യിൽ വെച്ച് ലോക എയ്ഡ്സ് ദിനാചരണ പരിപാടികൾ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പിങ്കി ശ്രീധർ അറിയിച്ചു. റാലിയും, മനുഷ്യച്ചങ്ങലയും, കുട്ടികളുടെ ഫ്‌ളാഷ് മോബും ഉണ്ടായിരിക്കും.


