പത്തനംതിട്ട – സമയപരിധി അവസാനിച്ച ഇന്നലെ (4) മൂന്ന് മണി വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചത് ആകെ 10 പേർ. ഇന്നലെ മാത്രം ഏഴ് സ്ഥാനാർഥികൾ പുതുതായി നാമനിർദേശപത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിയ്ക്കും ഇടതുപക്ഷ സ്ഥാനാർഥി ഡോ.തോമസ് ഐസക്കിനും കോൺഗ്രസ് സ്ഥാനാർഥി ആന്റോ ആന്റണിയ്ക്കും വേണ്ടി പുതുതായി ഒരോ പത്രിക കൂടി സമർപ്പിച്ചു.
ഇടതുപക്ഷ സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന് പുറമേ ഡമ്മി സ്ഥാനാർഥിയായ രാജു എബ്രഹാം ജില്ലാ വരണാധികാരിയായ കളക്ടർ എസ് പ്രേം കൃഷ്ണന് മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നൽകി. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആന്റണിയ്ക്ക് പുറമേ ഡമ്മി സ്ഥാനാർഥി എസ് ജയശങ്കർ ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നൽകി.
അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർഥി അഡ്വ എം കെ ഹരികുമാർ ഒരു സെറ്റ് പത്രിക സമർപ്പിച്ചു. കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായി നൽകി.
സ്വതന്ത്ര സ്ഥാനാർഥി കെ സി തോമസ് ഒരു സെറ്റ് പത്രിക സമർപ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നൽകി.
ബിഎസ്പി സ്ഥാനാർഥി അഡ്വ ഗീതാകൃഷ്ണൻ നാല് സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നൽകി. പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) സ്ഥാനാർഥി ജോയ് പി മാത്യു രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായും നൽകി. സ്വതന്ത്ര സ്ഥാനാർഥി വി. അനൂപ് ഒരു സെറ്റ് പത്രികയും കെട്ടിവയ്ക്കാനുള്ള 12,500 രൂപ പണമായും നൽകി. തുടർന്ന് സ്ഥാനാർഥികൾ കളക്ടറുടെ മുന്നിൽ സത്യപ്രസ്താവന നടത്തി. ജില്ലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർഥികൾക്ക് സ്റ്റീൽ ബോട്ടിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടത്തിന്റെ ഭാഗമായി സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ കൈപുസ്തകവും ജില്ലാ കളക്ടർ നൽകി.
നാമനിർദേശ പത്രികകളിൻമേൽ ഇന്ന് (5) സൂക്ഷ്മപരിശോധന നടക്കും. ഈ മാസം എട്ടു വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അതിനുശേഷം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമാകും. ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.


