ഏനാത്ത്: യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവാവിനെ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30- ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
രക്തസമ്മർദ്ദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് ഇയാളെ ഏനാത്ത് സ്‌റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദ്ദിക്കാൻ തുടങ്ങി. പോലീസ് വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന വിഷം ഇയാൾ ആദ്യം ആശുപത്രിയിൽ എത്തിച്ചപ്പോൾ നിരീക്ഷണമുറിയിലെ കൈ കഴുകുന്ന ഭാഗത്തു വച്ച് കഴിച്ചുവെന്ന് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ 15-നാണ് സ്ത്രീയെ വെട്ടുകയും മർദിക്കുകയും ചെയ്ത സംഭവമുണ്ടായത്.


