അടൂർ: തനിച്ചു താമസിക്കുന്ന വയോധികയെ വീട് കയറി അക്രമിച്ച ശേഷം ശരീരത്തിൽ കിടന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. രണ്ടാം ഭർത്താവിനെ പോലീസ് തെരയുന്നു. പുനലൂർ തെൻമല ഉറുകുന്ന് മനീഷാ ഭവനിൽ രഞ്ജിനി(32)യെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
രഞ്ജിനിക്കൊപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവിനെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നവംബർ 13-ന് പുതുശ്ശേരി ഭാഗം ലതാ മന്ദിരത്തിൽ നളിനി(80)യെയാണ് വീടുകയറി ആക്രമിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്നത്. രണ്ടു പേരാണ് വീട്ടിൽ അതിക്രമിച്ചു കയറിയത് എന്നാണ് നളിനി പോലീസിന്നോട് പറഞ്ഞത്.
ഇവരെ മർദ്ദിച്ച് അവശയാക്കിയായിരുന്നു ആഭരണങ്ങൾ കവർന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വയോധികയുടെ വീടിനു സമീപത്തുള്ള ഒരു വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ ഫോണിൽ നിന്നും രഞ്ജിനിയുടെ മൊബൈലിലേക്ക് ഒരു കോൾ പോയതായി പോലീസ് കണ്ടെത്തി.
ഇതോടെ രഞ്ജിനിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒപ്പം താമസിച്ചയാൾ കുറച്ച് സ്വർണ്ണം കൊണ്ടുവന്നതായി പോലീസിനോട് പറഞ്ഞു.ഈ സ്വർണം പിന്നീട് പുനലൂരിലുള്ള ഒരു സ്വർണക്കടയിൽ കൊണ്ടുപോയി വിറ്റതായും പോലീസ് കണ്ടെത്തി. സ്വർണം വിറ്റ വകയിൽ സൈക്കിൾ, തുണികൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ ഇവർ വാങ്ങിയതായും പോലീസ് പറഞ്ഞു.


