മലപ്പുറം – കൊല്ലം ആയൂരിൽ നിന്ന് ആറുവയസുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഒരു വില്ലൻ ഇവിടെയുണ്ട്. കുട്ടിയെ തിരിച്ചുകിട്ടിയതിനുശേഷവും ഒട്ടും ആശ്വാസം കിട്ടാതിരുന്ന ഒരാൾ ആയിരുന്നു അത്. മലപ്പുറം എടവണ്ണ സ്വദേശി ബിമൽ സുരേഷ്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ ഉപയോഗിച്ച വ്യാജ നമ്പർ പ്ലേറ്റിൽ ഉണ്ടായിരുന്നത് ബിമലിന്റെ വാഹനത്തിന്റെ KL-04- AF-3239 എന്ന നമ്പറാണ്. അതും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച അതേ മോഡൽ വെള്ള സ്വിഫ്റ്റ് ഡിസയർ കാറും . ഒന്നും ചെയ്തില്ലെങ്കിലും സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ബിമൽ. റോഡിൽ കാർ കാണുന്ന ആരെങ്കിലും ‘കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന്റെ’ രോഷം തന്റെ കാറിനോടോ തന്നോടോ തീർക്കുമോ എന്ന ആശങ്കയായിരുന്നു ബിമലിന്.
എന്നാൽ, കാറുമായി ബന്ധപ്പെട്ട അലയൊലികൾ അടങ്ങിയതോടെ കാർ വീണ്ടും റോഡിലിറക്കി ബിമൽ. ഇത്രയും ദിവസം അനുഭവിച്ച മാനസിക സംഘർഷത്തിൽനിന്ന് മുക്തനായതിൻറെ ആശ്വാസത്തിൽ കുടുംബവുമായി മഞ്ചേരി ടൗണിൽ കറങ്ങാൻ ഇറങ്ങി. ബിമൽ പറയുന്നു ..
‘എന്റെ പേരിലാണ് വണ്ടി. പക്ഷേ അമ്മയാണ് ഉപയോഗിക്കുന്നത്. ലീവിന് വരുമ്പൊൾ മാത്രമേ ഞാൻ എടുക്കാറുള്ളൂ. അന്ന് പുലർച്ചെ മൂന്നര – നാല് മണിക്ക് പോലീസ് വീട്ടിൽ വന്ന് ‘നിങ്ങടെ കാർ ജില്ലയ്ക്ക് പുറത്തുവെച്ച് അപകടത്തിൽ പെട്ടു, അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വന്നതാണ്’ എന്ന് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം അപ്പോൾ ഞങ്ങൾ അറിഞിട്ടുണ്ടായിരുന്നില്ലാ.. കാർ വീട്ടിൽ തന്നെയുണ്ടെന്ന് പറഞ്ഞപ്പൊ അവർ കൂളായിട്ട് തിരിച്ചുപോയി. പിന്നെ വിളിച്ചിട്ടാണ് സംഭവം എന്താണെന്ന് പറയുന്നത്’, ബിമൽ പറഞ്ഞു.
‘മഞ്ചേരിയിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഈ കാർ വാങ്ങിയത്. ഞാൻ ഗൾഫിലായതിനാൽ അമ്മയാണ് കാർ ഉപയോഗിക്കുന്നത്. കൊല്ലത്തെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഈ കാറിന്റെ നമ്പറാണ് അവർ ഉപയോഗിച്ചത് എന്നതുകൊണ്ടാണ് ഞങ്ങൾ ബുദ്ധിമുട്ടുണ്ടായത്. എന്തായാലും കുട്ടിയെ തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ട്.’
ആലപ്പുഴ രജിസ്‌ട്രേഷനുള്ള കാറാണ് ബിമലിന്റെത്. ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ ഓപ്പറേറ്ററായി ജോലിചെയ്യുന്ന ബിമൽ ലീവിന് നാട്ടിൽ വന്നതാണ്. ബിമലിന്റെ അമ്മ ഡോ. ഗിരിജയാണ് കാർ ഉപയോഗിക്കുന്നത്. ലീവ് കഴിഞ്ഞ് അടുത്ത ദിവസം ബിമൽ തിരികെ ഖത്തറിലേക്ക് പോകും.


