പത്തനംതിട്ട – സംസ്ഥാന സാംസ്കാരിക വകുപ്പിൻറെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയിലുൾപ്പെടുത്തി അയിരൂർ കഥകളി ഗ്രാമത്തിൽ ആരംഭിച്ച കഥകളിക്കോപ്പ് നിർമ്മാണ പരിശീലന കേന്ദ്രത്തിൽ പണി പൂർത്തിയായ കൃഷ്ണ ശില്പം വിൽപ്പനക്ക് തയ്യാറായി. ആറന്മുള വാസ്തു വിദ്യാ ഗുരുകുലമാണ് പദ്ധതിയുടെ നോഡൽ ഓഫീസായി പ്രവർത്തിക്കുന്നത്. പൂർണ്ണമായും കുമ്മിൾ തടിയിൽ തീർത്ത ഒരടി വലിപ്പമുള്ള കഥകളി ശില്പത്തിന് 2500 രൂപയാണ് വില.
ശില്പ നിർമ്മാണത്തിന് കഥകളിയിലെ ആടയാഭരണങ്ങളും നിറക്കൂട്ടുകളുമാണ് ഉപയോഗിക്കുന്നത്. ഒരടി മുതൽ ഒരാൾ പൊക്കം വരെയുള്ള കഥകളി ശില്പങ്ങളാണ് കേന്ദ്രത്തിൽ നിർമ്മിക്കുന്നത്.

ആറന്മുള വാസ്തു വിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ബോർഡ് അംഗവും അയിരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സനുമായ ശ്രീജാ വിമലിൻറെ നേതൃത്വത്തിൽ വനിതകളെ ഉൾപ്പെടുത്തി പതിനഞ്ച് അംഗങ്ങളുള്ള ഒരു സൊസൈററി രജിസ്ററർ ചെയ്തിട്ടുണ്ട്. ഇവർക്ക് സർക്കാർ പരിശീലനം നൽകി വരുന്നു. പ്രശസ്ത കഥകളി ശില്പി കരിക്കകം ത്രിവിക്രമനും പള്ളിയോട ശില്പി അയിരൂർ ചെല്ലപ്പനാചാരിയുമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.
കഥകളിയിലെ പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളുടേയും ശില്പങ്ങൾ ജനുവരി ആദ്യവാരം അയിരൂർ കഥകളി ഗ്രാമത്തിൽ നടക്കുന്ന കഥകളി മേളയിൽ വില്പനക്ക് സജ്ജമാക്കുമെന്ന് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറി വി.ആർ.വിമൽ രാജ് അറിയിച്ചു. ( ഫോൺ.9446377455)


