പത്തനംതിട്ട: 56 വർഷം മുൻപ് ഇന്ത്യൻ എയർ ഫോഴ്‌സ് വിമാനം ലഡാക്കിൽ തകർന്നു വീണ് കാണാതായ സൈനികരിൽ രണ്ടു മലയാളികൾ കൂടിയുണ്ടെന്ന് ബന്ധുക്കൾ. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള രണ്ടു പേരെ കുറിച്ചാണ് വിവരം ഇല്ലാത്തത്. ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ മൃതദേഹം 56 വർഷത്തിന് ശേഷം കണ്ടെത്തിയെന്ന് വിവരം പുറത്തു വന്നതോടെയാണ് ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന കോട്ടയം സ്വദേശി കെ.കെ. രാജപ്പൻ, പത്തനംതിട്ട കാട്ടൂർ സ്വദേശി തോമസ് എന്നിവരെക്കുറിച്ച് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.
പത്തനംതിട്ട കാട്ടൂർ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ.എം. തോമസിന് വേണ്ടി ബന്ധുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 21-ാം വയസിലാണ് അദ്ദേഹത്തെ വിമാന അപകടത്തിൽ കാണാതാകുന്നത്. തിങ്കളാഴ്ചയാണ് ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയെന്ന സന്ദേശം സൈനിക കേന്ദ്രത്തിൽനിന്ന് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. തോമസ് ചെറിയാന്റെ അകന്ന ബന്ധു കൂടിയാണ് ഇ.എം.തോമസ്.
ഈട്ടി നിൽക്കുന്ന കാലായിൽ ഇ.ടി.മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മൂത്ത മകനാണ്. സഹോദരൻ ബാബു മാത്യുവിന്റെ മക്കളാണ് ഇപ്പോൾ വയലത്തലയിലെ വീട്ടിൽ താമസിക്കുന്നത്. സഹോദരി മോളി വർഗീസ് അമേരിക്കയിലാണ്. തോമസിന്റെ മരണത്തെ തുടർന്ന് സഹോദരൻ ബാബു തോമസിന് സംസ്ഥാന സർക്കാർ വനംവകുപ്പിൽ ജോലി നൽകിയിരുന്നു. മാതാപിതാക്കൾക്ക് സൈന്യത്തിൽ നിന്ന് പെൻഷനും ലഭിച്ചിരുന്നു. ബാബു മാത്യുവും മാതാപിതാക്കളും മരിച്ചു. കാണാതായവരെക്കുറിച്ച് അനേ്വഷണം തുടരുന്നതായി 20 വർഷം മുമ്പ് സൈനിക കേന്ദ്രത്തിൽനിന്ന് വീട്ടിൽ സന്ദേശം ലഭിച്ചിരുന്നെന്ന് ബാബു മാത്യുവിന്റെ മകൻ വിപിൻ പറഞ്ഞു.


