ദുബായ് – യു.എ.ഇ പ്രഖ്യാപിച്ച വിസ നിയമ ലംഘകർക്കുള്ള ഇളവ് ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെ തയാറെടുപ്പുകൾ പൂർത്തിയാക്കി അധികൃതർ. അപേക്ഷകൾ സ്വീകരിക്കാനും നടപടികൾക്കും എല്ലാ സന്നാഹങ്ങളും ഒരുക്കിക്കഴിഞ്ഞതായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വൃത്തങ്ങൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇളവ് പ്രഖ്യാപിച്ച ഉടൻതന്നെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ എമിറേറ്റുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക യോഗം ചേർന്നിരുന്നു.
ഇളവ് ഫലപ്രദമായി നടപ്പാക്കുന്നതിനായി ദുബൈയിൽ ജി.ഡി.ആർ.എഫ്.എ ഒരു പ്രത്യേക സംഘത്തെ രൂപവത്കരിക്കുകയും ചെയ്തിരുന്നു. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവിസസ്, പ്രോ ആക്ടിവ് മീഡിയ കമ്യൂണിക്കേഷൻ, സർവിസസ് ഡെവലപ്മെന്റ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപവത്കരിച്ചത്. ഇതുവഴി വിസ ലംഘനക്കാർക്ക് എളുപ്പത്തിൽ അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.ദുബൈ എമിറേറ്റിൽ 86 ആമിർ സെന്ററുകളിൽ അപേക്ഷകൾ സ്വീകരിക്കും.
പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഇളവ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്കായി സജ്ജീകരണങ്ങളൊരുക്കി ഇന്ത്യന്‍ എംബസി. അല്‍ റീം, മുസ്സഫ, അല്‍ഐന്‍ എന്നിവിടങ്ങളിലെ ബി.എല്‍.എസ് കേന്ദ്രങ്ങളിലെത്തി യാത്രാരേഖകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാമെന്നും ഇതിനായി മുന്‍കൂര്‍ ബുക്കിങ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി.) അനുവദിക്കും. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ ഇ.സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. ഇത് കോണ്‍സുലാര്‍ ഓഫിസിൽ നിന്ന് കൈപ്പറ്റാം. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുമാപ്പ് കാലയളവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. രാവിലെ 9 മുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത് യാത്രാരേഖകളുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് അറിയുന്നതിനായി 050-8995583 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് ഒരുക്കാൻ നോർക്ക – റൂട്ട്സ് തീരുമാനിച്ചു. നോർക്ക – റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്.
പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്. അത്തരം പ്രവർത്തനങ്ങൾ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെൽപ് ഡെസ്ക് രൂപീകരിച്ചത്. നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടേറിയറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോണ്‍സുലേറ്റ്, ഒൗട്ട് പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്കും പൊതുമാപ്പുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഫിസുമായി ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 06 5610845, പൊതുമാപ്പ് ഉപയോഗപ്പെടുത്തി രേഖകള്‍ നിയമാനുസൃതമാക്കാന്‍ ഇന്ത്യന്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് റാസല്‍ഖൈമയിലെ ഇന്ത്യന്‍ കൂട്ടായ്മകള്‍ ഓര്‍മിപ്പിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ വേണ്ടവര്‍ക്ക് 07 2282448 (റാക് ഐ.ആര്.സി), 050 430 6068, 055 306 4364 (റാക് ഇന്ത്യന്‍ അസോസിയേഷന്), 050 799 2121 (റാക് വേള്‍ഡ് മലയാളി കൗണ്‍സില്‍), 055 8332166. 054 7028464 (റാക് ഇന്‍കാസ്) 050 7994694, 055 3971622 (ചേതന, റാക്) നമ്പറുകളില്‍ വിളിക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


