പത്തനംതിട്ട – പൂർണമായും ഹരിതചട്ടം പാലിച്ചുള്ള മണ്ഢലകാലം ഇത്തവണ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ. ചേമ്പറിൽ ചേർന്ന പ്രത്യേക യോഗത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് സമ്പൂർണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ വിലയിരുത്തി. കൊക്കകോള കമ്പനിയുടെ സാമൂഹികസുരക്ഷാ ഫണ്ട് പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി.
പ്ലാസ്റ്റിക് കുപ്പികൾ, ടെട്ര പാക്കുകൾ തുടങ്ങിയവയ്ക്ക് നിരോധനമുണ്ടെങ്കിലും പലപ്പോഴും അതുലംഘിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നിരോധിതവസ്തുക്കൾ ഉൾപ്പടെെയാണ് നീക്കംചെയ്യണ്ടത്. തീർഥാടനകാലത്തുടനീളം ഇക്കാര്യത്തിൽ തുടർപ്രവർത്തനം ഉറപ്പാക്കണം. ശേഖരിക്കുന്ന നിരോധിത പ്ലാസ്റ്റിക്ഉത്പന്നങ്ങൾ അടിയന്തരപ്രാധാന്യത്തോടെ നീക്കംചെയ്യുകയും വേണം. ഇവിടെ എത്തുന്നവർക്ക് പരിസ്ഥിതിസൗഹൃദ സഞ്ചികൾകൂടി വിതരണം ചെയ്യണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ അടിയന്തരഘട്ട കാര്യനിർവഹണകേന്ദ്രങ്ങളുടെ പുനരുദ്ധാരണസാധ്യതയും പരിശോധിക്കുമെന്ന് കമ്പനി പ്രതിനിധികൾ ചർച്ചയിൽ വ്യക്തമാക്കി. പ്രകൃതിസൗഹൃദ മണ്ഢലകാലം ഉറപ്പാക്കുന്നതിനായി പരമാവധി സഹകരിക്കുമെന്ന ഉറപ്പും നൽകി.


