പത്തനംതിട്ട – കടകളിലെത്തി കടയുടമയുടെ പേര് പറഞ്ഞ് ജീവനക്കാരിൽ നിന്ന് പണം തട്ടുന്ന വിരുതന്റെ തട്ടിപ്പ് തുടരുന്നു. ടി.കെ.റോഡിൽ പത്തനംതിട്ട സഹകരണ ബാങ്ക് കെട്ടിടത്തിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ആസ്റ്റർ മെഡി ലാബിന്റെ ബ്രാഞ്ചിലാണ് ഏറ്റവുമൊടുവിൽ തട്ടിപ്പ് നടന്നത്. മുണ്ടും ഷർട്ടും ധരിച്ച് മാന്യമായി എത്തിയ ആൾ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. ഇയാൾ മാസ്‌ക്കും ധരിച്ചിരുന്നു. സ്ഥാപനത്തിന്റെ ഉടമകളുടെ വിവരങ്ങൾ മനസിലാക്കി സ്ഥാപനത്തിൽ എത്തുന്ന ഇയാൾ ഫോണിൽ ഉടമയുമായി സംസാരിക്കുന്നതായി അഭിനയിക്കും.
തുടർന്ന് ഇവർ പറഞ്ഞതാണെന്ന വ്യാജേന തന്മയത്വമായി ജീവനക്കാരിൽ നിന്നും പണം തട്ടിയെടുക്കും. മെഡിക്കൽ ലാബിലും ഇതേ നാടകമാണ് നടന്നത്. പീന്നീടാണ് തട്ടിപ്പാണെന്ന് ജീവനക്കാരിക്ക് മനസിലായത്. ഇതേ തരത്തിൽ നഗരത്തിൽ മുൻപും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശിയായ രാജേഷ് ആണ് തട്ടിപ്പുകാരനെന്ന സൂചനയും ലഭിക്കുന്നു. ഇയാൾ മുൻപ് പല തവണ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്.


