പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂർണം; വോട്ടെണ്ണൽ ഇന്ന് പ്രക്രിയയ്ക്ക് നാളെ പുലർച്ച മുതൽ തുടക്കമാവും. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പുലർച്ചെ ജീവനക്കാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിച്ചേരും. രാവിലെ അഞ്ചിന് മൂന്നാംഘട്ട റാൻഡമൈസേഷൻ നടക്കും. ശേഷമാവും ജീവനക്കാരെ അവർക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക. രാവിലെ ഏഴിനാണ് സ്‌ട്രോംഗ് റൂം തുറക്കുക. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകൾ കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും.
രാവിലെ എട്ടിനു തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗിൽ രേഖപ്പെടുത്തിയ തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളിൽ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിങ്ങനെയാണുള്ളത്.
രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന മേശകളിൽ സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. കാഞ്ഞിരപ്പളളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകൾ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശയുണ്ട്. പോസ്റ്റൽ വോട്ട് എണ്ണുന്നതിന് 35 മേശയും സർവീസ് വോട്ട് എണ്ണുന്നതിനു മുൻപായി സ്‌കാനിംഗിനു വേണ്ടി 14 മേശയും വേറെ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകൾ തെരഞ്ഞെടുക്കുക. ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപനമുണ്ടാകൂ.

ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ സന്ദർശിച്ച് അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ള ഹാളുകൾ, മേശകൾ, സ്ഥാനാർഥികളുടെ ഏജന്റുമാർക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടിങ്ങൾ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനങ്ങൾ തുടങ്ങിയവ കളക്ടർ പരിശോധിച്ചു. ഏഴു നിയോജക മണ്ഡലങ്ങൾക്കായി ഓരോ മണ്ഡലത്തിത്തിനും 14 വീതം മേശകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിഎം എണ്ണുന്നതിനായി ഏഴ് ഹാളുകളും പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനു വേണ്ടി രണ്ട് ഹാളുകളും സർവീസ് വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിന് ഒരു ഹാളും എണ്ണുന്നതിനായി മറ്റൊരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചിന് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ റാന്റമൈസേഷൻ തെരെഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടക്കും.


