പത്തനംതിട്ട: കെ.കെ. നായർ ജില്ലാ സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. 2025 ഓഗസ്‌റ്റോടെ സ്‌റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ സ്‌റ്റേഡിയത്തിലെ താഴ്ചയുള്ള ഭാഗങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവർത്തനങ്ങൾ മൺസൂൺ ശക്തമാകുന്നതിന് മുമ്പായി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കിഫ്ബി ഉദ്യോഗസ്ഥർ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പടെയുള്ളവരുടെ യോഗമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ മന്ത്രി വിളിച്ചു ചേർത്തത്.
47.92 കോടി രൂപയാണ് കെ.കെ. നായർ സ്‌പോർട്‌സ് കോംപ്ലക്‌സിനായും ബ്ലെസ്സൺ ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിനായും കിഫ്ബിയിൽ ഉൾപ്പെടുത്തി വകയിരുത്തിയിട്ടുള്ളത്. കായിക വകുപ്പിന് കീഴിലുള്ള സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമാണ ചുമതല
8 ലെയിൻ സിന്തറ്റിക് ട്രാക്ക്, നാച്ച്വറൽ ഫുട്‌ബോർ ഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ, നീന്തൽ കുളം, പവലിയൻ, ഗാലറി ബിൾഡിംഗ്, പാർക്കിംഗ്, െ്രെഡനേജ്, വാട്ടർസപ്ലൈ സ്വീവേജ്, സ്‌പോർട്‌സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌റ്റേഡിയമാണ് ലക്ഷ്യമിടുന്നത്.
യോഗത്തിൽ സ്‌പോർട്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്., സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി.കെ അനിൽകുമാർ, ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡ് ജി.എം. ഗോപകുമാർ, കിഫ്ബി എഞ്ചിനീയർ ആൽവിൻ എന്നിവർ പങ്കെടുത്തു.


