പത്തനംതിട്ട – മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കാതെയും ഉള്ള വിഐപി ഡ്യൂട്ടികൾ ബഹിഷ്‌കരിക്കാൻ കെജിഎംഓഎ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിവേദനം ജില്ലാകലക്ടർ, ഡി എം ഒ എന്നിവർക്ക് അസോസിയേഷൻ ഭാരവാഹികൾ കൈമാറി.
വേണ്ടത്ര വാഹന സൗകര്യമോ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയോ താമസം, ഭക്ഷണം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാതെയൊ ഉള്ള ഇത്തരം ചുമതലകൾ മെഡിക്കൽ ഓഫീസർമാർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോൾ അനുവദിക്കപ്പെടുന്ന ആംബുലൻസ് പലപ്പോഴും മതിയായ സൗകര്യമുള്ളതോ സുരക്ഷിതമോ ഇല്ലാത്തതാണ്. വിഐപികളെ വളരെയധികം നേരം കാത്തു പത്തനംതിട്ടയിലെ കിടക്കേണ്ട അവസ്ഥയാണുള്ളത്. അടിസ്ഥാനസൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നേരിടേണ്ടി വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവുകൾ ഉണ്ടായിരിക്കെ ഡോക്ടർമാർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നിവേദനത്തിൽ പറഞ്ഞു. ഹെൽത്ത് സെന്റർ മുതൽ താലൂക്ക് ജില്ലാ ആശുപത്രികളിലെ ഡോക്ടർമാരെ വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോൾ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുകയും രോഗികളുടെ ചികിത്സക്ക് വരെ പ്രയാസം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ജില്ലാ പ്രസിഡന്റ് ഡോ. ജീവൻ കെ.നായർ: സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ആശിഷ് മോഹൻകുമാർ, ഡോ: പ്രവീൺ കുമാർ എന്നിവരാണ് നിവേദനം നൽകിയത്.


