പത്തനംതിട്ട – കഴിഞ്ഞ തവണ ശബരിമല വിഷയത്തിന്റെ പിന്തുണയിൽ ഒരുപക്ഷെ ജയിക്കുമെന്ന തോന്നലുണ്ടാക്കിയ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ ഓളത്തിനേക്കാൾ വലിയ ഓളം എകെ ആന്റണിയുടെ മകന് പത്തനംതിട്ടയിൽ ഉണ്ടാക്കാൻ കഴിയുമോ ? ജില്ലയിലെ കുറഞ്ഞ പോളിങ് ശതമാനം എൻഡിഎയ്ക്ക് ഗുണകരമാകുമെന്ന് അനിൽ കെ. ആന്റണി പറയുന്നു. ആകെ പോൾ ചെയ്ത വോട്ടിൽ മൂന്നര ലക്ഷം തനിക്ക് കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വോട്ട് ചെയ്യാതിരുന്നവരിൽ കൂടുതലും എൽഡിഎഫിന്റെയും കോൺഗ്രസിന്റെയുമാണ്. എൻഡിഎയുടെയും വിട്ടു നിന്നിട്ടുണ്ട്. 3.40-350 ലക്ഷം വരെ വോട്ട് എൻ.ഡി.എ പ്രതീക്ഷിക്കുന്നു. ആന്റോ ആന്റണി 3.10 ലക്ഷം വോട്ട് നേടും. ഐസക്ക് 2.60 ലക്ഷത്തിൽ കൂടുതൽ വോട്ട് നേടാനുള്ള ഒരു സാഹചര്യവുമില്ല. അങ്ങനെയെങ്കിൽ അനിൽ കെ ആന്റണി പത്തനംതിട്ടയിൽ അത്ഭുതം കാട്ടുമോ ?
മൂന്നാം വട്ടവും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവർക്കും അറിയാമെന്നും, അതു കൊണ്ട് തന്നെ ജനം അദ്ദേഹത്തിന് വേണ്ടി വോട്ടു ചെയ്യുമെന്നും അനിൽ പറയുന്നു. എൽഡിഎഫിനെതിരേ പ്രത്യേകിച്ച് സിപിഎമ്മിനെതിരെ കേരളം മുഴുവൻ ജനവികാരമുണ്ട്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജനങ്ങൾ പിണറായി ഭരണത്തിൽ അസംതൃപ്തരാണ്. പത്തനംതിട്ടയിൽ മാത്രമല്ല, എല്ലായിടത്തും എൽഡിഎഫിന്റെ സ്ഥിതി ദയനീയമായിരിക്കും. ആന്റോ ആന്റണിക്കെതിരേ ഹൈമാസ് ലൈറ്റ് എംപി മാത്രമെന്ന ജനവികാരമുണ്ട്. പിന്നെ ഇവിടെയുള്ള സ്ഥാനാർത്ഥികളിൽ താൻ മാത്രമാണ് വരുന്ന അഞ്ചുവർഷത്തേക്കുള്ള വിഷൻ ഡോക്യുമെന്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇതൊക്കെ കാരണം വിജയം ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും അനിൽ പറയുന്നു.
വോട്ടിങ് ശതമാനം കുറഞ്ഞിട്ടൂണ്ടെങ്കിലും വോട്ട് വിഹിതം കൂടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആന്റോ ആന്റണി രണ്ടാമതും ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തൽ. സിപിഎമ്മിന്റെ വോട്ടുകൾ കുറേ ബിജെപിയിലേക്ക് ചോർന്ന് എത്തിയിട്ടുണ്ട്. സമാന സാഹചര്യം യുഡിഎഫിൽ നിന്നുമുണ്ടായിട്ടുണ്ട്. എൻഡിഎ, യുഡിഎഫ് സ്ഥാനാർത്ഥികളുടെ പേരിലെ സാമ്യവും അനിലിന് തുണയാകും. ആന്റോ ആന്റണിയെന്ന് കരുതി പലരും ഒന്നാം പേരുകാരനായ അനിലിന് വോട്ട് ചെയ്തിട്ടുണ്ട്. ഇത്തരമൊരു വോട്ടിങ്ങാണ് കുമ്പഴ വടക്ക് ഒന്നാം ബൂത്തിൽ വോട്ടർ ആക്ഷേപം ഉയർത്താൻ കാരണമായത്. താൻ ആന്റോ ആന്റണിക്കാണ് വോട്ട് ചെയ്തതെന്നും പക്ഷേ, വിവിപാറ്റ് വന്നത് അനിൽ കെ. ആന്റണിയക്കാണെന്നുമാണ് വോട്ടർ ആക്ഷേപം ഉന്നയിച്ചത്. ഇതു പോലെ നിരവധി വോട്ടർമാർക്ക് അബദ്ധം പിണഞ്ഞിട്ടുണ്ട്.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം മുകൾത്തട്ടിൽ മാത്രമാണുണ്ടായിരുന്നത് എന്നതാണ് ഏക പോരായ്മ. ബൂത്ത് തലത്തിലോ, വീടുവകളിലേക്കോ അവരുടെ പ്രവർത്തനങ്ങൾ ഒന്നും എത്തിയില്ല. എൽഡിഎഫ് പ്രവർത്തകർ മൂന്നോ നാലോ തവണ വീടുകൾ കയറിയിറങ്ങി എന്നതിലാണ് കാര്യം. !!


