പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചത് സുഗമമായി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് ജനങ്ങൾക്ക് സഹായകമായെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ബൂത്തുകളിൽ പരാതികൾ ഉയർന്നുവെങ്കിലും അവ കൃത്യസമയത്ത് പരിഹരിക്കാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയിക്കുവാനും നിരീക്ഷിക്കുവാനും കളക്ടറേറ്റിൽ സജ്ജീകരിച്ച ഇലക്ഷൻ വാർറൂം പ്രവർത്തനങ്ങളിൽ പൂർണതൃപ്തനെന്നും കളക്ടർ പറഞ്ഞു.
പോൾ മാനേജർ, എൻകോർ കൺട്രോൾ റൂമും വെബ് കാസ്റ്റിംഗ് കണ്ട്രോൾ റൂമും ഇരുപത്തിനാല് മണിക്കൂറും പൂർണമായും പ്രവർത്തിച്ചു. വോട്ടിംഗ് ശതമാനം, വോട്ട് ചെയ്ത പുരുഷൻമാരുടെ എണ്ണം, സ്ത്രീകളുടെ എണ്ണം എന്നിവ ഉൾപ്പെടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വാർ റൂം മുഖേന അതിവേഗം എത്തിക്കാൻ കഴിഞ്ഞു. ജില്ലയിലെ 808 ബൂത്തുകളിൽ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ലഭ്യമാകാത്ത വിവരങ്ങളും, വോട്ടിംഗ് ശതമാനവും, സെക്ടറൽ ഓഫീസർമാരെ ഫോണിൽ വിളിച്ച് തെരഞ്ഞെടുപ്പ് വിവരങ്ങൾ എടുക്കുന്നതിനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിരുന്നുവെന്നും കളക്ടർ പറഞ്ഞു.


