തൃശ്ശൂർ – തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ സന്ദേശം നൽകിയതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആരോപിച്ചു. തൃശൂരിൽ ബിജെപി സിപിഐ എം അന്തർധാരയുണ്ട്. നഗരത്തിലെ ഫ്‌ളാറ്റുകളിൽ ബിജെപി വോട്ടുകൾ ചേർത്തത് സിപിഐ എം സർവീസ് സംഘടനാ പ്രവർത്തകരാണ്. എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
”കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തിൽ കൈവിട്ടുപോയതുൾപ്പടെ 20 സീറ്റുകളിലും ഇക്കുറി യുഡിഎഫ് തന്നെ ജയിക്കും. ഇന്നലെത്തന്നെ എൽഡിഎഫിന്റെ ചില സോഷ്യൽ ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പരത്തുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്‌ളാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനയിൽപ്പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. തൃശൂരിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു.
അവര് നോട്ടീസയച്ച് കളിക്കുകയാണ്. ഇതൊക്കെ നേരെ മറിച്ചൊരു കോൺഗ്രസുകാരനാണെങ്കിൽ നോട്ടീസ് അയയ്ക്കുകയല്ല, അറസ്റ്റാണ് ഉണ്ടാവുക. ഇത് അറസ്റ്റ് നടക്കില്ലെന്നുറപ്പാണ്, കാരണം ഇത് അന്തർധാരയ്ക്ക് വേണ്ടിയുള്ള നോട്ടീസായിരുന്നു എന്നും മുരളീധരൻ പറഞ്ഞു.കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അതിൽ കേന്ദ്രസർക്കാരിനോടും ജനത്തിന് വിരോധമുണ്ട്.


