ദുബായ് – തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ മുമ്പാകെ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ നാടിൻറെ വികസനവും പ്രവാസി ക്ഷേമവും മുൻനിർത്തി ആവശ്യപ്പെട്ട 10 കാര്യങ്ങളോട് സ്ഥാനാർത്ഥികൾക്ക് അനുഭവപൂർവ്വമായ സമീപനം.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് ആവശ്യങ്ങളെല്ലാം പ്രകടനപത്രിയിൽ ഉൾപ്പെടുത്തുകയും പരിഹാരം കാണും എന്ന് ഉറപ്പും നൽകി. തെരഞ്ഞെടുക്കപ്പെട്ടാൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും പ്രവാസികളോട് അമിത വിമാന ചാർജ് ഈടാക്കുന്ന നടപടിക്കെതിരെ പാർലമെൻറിൽ ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയും പ്രവാസികളുടെ വിഷയത്തിൽ സജീവമായി ഇടപെടൽ നടത്തുമെന്നും വീണ്ടും പത്തനംതിട്ടയുടെ പ്രതിനിധിയായി എത്തിയാൽ മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന തന്നെ നൽകുമെന്നും അറിയിച്ചു. ലഹരി മാഫിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത് എന്നും അതിനെതിരായി പോരാടുന്ന പ്രവാസി സമൂഹത്തെ അഭിനന്ദിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയും ചിറ്റാർ പ്രവാസികൾ മുന്നോട്ടുവച്ച ആവശ്യങ്ങളോട് അനുകൂല നിലപാട് അറിയിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പ്രവാസികൾ ആവശ്യപ്പെട്ട ഈ വിഷയങ്ങൾ കൊണ്ടുവരുമെന്നും അറിയിച്ചു . കർഷക ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പത്തനംതിട്ടയിൽ തൻറെ വിജയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നു സ്ഥാനാർത്ഥികളുടെ പ്രതികരണ വീഡിയോകൾ കാണാം


