യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം ; കേസെടുത്തതിന് പോലീസുകാർക്ക് നേരെ ഭീഷണിയും അപവാദ പ്രചാരണവും ; മലയാലപ്പുഴക്കാരൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി എപ്പോഴും വൈറലാണ് !!

Crime Politics
Print Friendly, PDF & Email

പത്തനംതിട്ട: യുവതിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് കേസ് എടുത്ത പൊലീസ് ഇൻസ്പെക്ടർക്കെതിരേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അപവാദ പ്രചാരണവും ഭീഷണിയും. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കോടതി നിർദേശപ്രകാരം കേസ് എടുത്തു. സിപിഎം തുമ്പമൺ ബ്രാഞ്ച് സെക്രട്ടറിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിട്ടുള്ള ബി. അർജുൻദാസിനെതിരേ മലയാലപ്പുഴ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. മലയാലപ്പുഴ എസ്.എച്ച്ഓ വി സി.വിഷ്ണുകുമാറിന്റെ പരാതിയിലാണ് കോടതി നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അനധികൃതമായി മണ്ണും പാറയും ഖനനം ചെയ്തതിന് പൊലീസിൽ പരാതി നൽകിയെന്നാരോപിച്ച് അയൽവാസിയായ യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ അർജുൻ ദാസ്, ഭാര്യ അഡ്വ. എസ്. കാർത്തിക, മൂത്ത സഹോദരൻ അഡ്വ.ബി. അരുൺദാസ്, ഭാര്യ സലീഷ എന്നിവർക്കെതിരേ മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നാട്ടുകാർ സംഘം ചേർന്ന് തങ്ങളെ ആക്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തുവെന്നാരോപിച്ച് പ്രദേശത്തെ സിപിഎം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ അർജുൻദാസും കുടുംബാംഗങ്ങളും പരാതി നൽകിയിരുന്നു. ഇതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ബാർ അസോസിയേഷൻ അടക്കം ഇടപെട്ട് കേസ് നടത്തിയെങ്കിലും പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു.

ഇതിന് ശേഷം അർജുൻ ദാസ് ഫേസ്‌ബുക്കിലൂടെ മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ വിഷ്ണുകുമാറിനെതിരേ അപകീർത്തി പ്രചാരണം നടത്തുകയായിരുന്നു. വിഷ്ണുകുമാറിന്റെ ഫോട്ടോ സഹിതമായിരുന്നു ഭീഷണിയും പ്രചാരണവും. ഇവനാണ് ലോകനാറി സിഐ മലയാലപ്പുഴ. ഇനി ഇവനുമായി നേരിട്ട്. കാശ് വാങ്ങിയ പാറക്കഥകൾ പുറകേ എന്നാണ് അർജുൻദാസ് പോസ്റ്റിട്ടിരുന്നത്. സാമൂഹിക മാധ്യമങ്ങളിലുടെ ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇത് കേരളാ പൊലീസിനും വ്യക്തിപരമായി വിഷ്ണുകുമാറിനും അപകീർത്തി വരുത്തി. നേരിട്ട് പൊലീസിന് കേസെടുക്കാൻ സാധിക്കാത്തതിനാൽ കോടതിയെ സമീപിച്ച് അനുവാദം വാങ്ങിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർജുൻ ദാസ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *