ന്യൂഡൽഹി – രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവ വഴിയൊക്കെ നികുതി വെട്ടിച്ചുള്ള സ്വർണക്കടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം. റവന്യൂ ഇന്റലിജൻസിന്റെ റിപ്പോർട്ടുപ്രകാരം നാലുവർഷത്തിനിടെ 3173 കേസാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 2291.51 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.

സ്വർണക്കടത്തിൽ കേരളത്തിനു തൊട്ടു പിന്നിൽ തമിഴ്‌നാടും (2979 കേസ്) മഹാരാഷ്ട്രയുമാണെന്നും (2528 കേസ്) ധനമന്ത്രാലയം അറിയിക്കുന്നു..
കേരളം പണ്ടുകാലം മുതലേ സ്വർണക്കടത്തിന്റെ ഇഷ്ടമേഖലകളിലൊന്നാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ. പരിമിതമായ ഉദ്യോഗസ്ഥരാണുള്ളതെങ്കിലും കൃത്യമായ പരിശോധന നടക്കുന്നത് കൊണ്ടാണ് കള്ളക്കടത്തുകാർ പിടിയിലാകുന്നത്. സ്വർണ്ണക്കടത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും മാർഗ്ഗങ്ങളിലും കൂടി കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിലും മിടുക്കന്മാർ മലയാളികളാണെന്നും.. എല്ലാം കൊണ്ടും കേരളം ഇക്കാര്യത്തിൽ ഒന്നാമതാണെന്നും ആണ് വെളിപ്പെടുന്നത്. സ്വർണം കൂടുതലെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണെന്നും അധികൃതർ പറയുന്നു.



