തിരുവല്ല – കനത്ത മഴ കാരണം ബസിന്റെ ജനാലയുടെ ഷട്ടറുകൾ താഴ്ത്തിയിട്ടതും, നല്ല തിരക്കും കാരണം കെഎസ്ആർടിസി ബസിനുള്ളില്‍ പെണ്‍കുട്ടി ബോധം കെട്ടു വീണു. രക്തസമ്മര്‍ദം നന്നേ കുറഞ്ഞാണ് പെണ്‍കുട്ടി മോഹാലസ്യപ്പെട്ടത്. വഴി നീളെ ബ്ലോക്ക് കൂടിയായതോടെ ജീവനക്കാര്‍ വേറെ വഴിയിലൂടെ പാഞ്ഞു ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയതോടെ പെണ്‍കുട്ടി ബോധം വീണ്ടെടുത്തു.
ഇന്ന് രാവിലെ തെങ്കാശിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കോഴഞ്ചേരിയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം കയറിയ പെണ്‍കുട്ടിയാണ് ബോധം കെട്ടു വീണത്. തിരുവല്ലയിലേക്കാണ് കുടുംബം ടിക്കറ്റ് എടുത്തിരുന്നത്. മഞ്ഞാടി ഭാഗത്ത് ബ്ലോക്ക് ഉണ്ടാകുമെന്ന് അറിയാവുന്ന ജീവനക്കാര്‍ പെണ്‍കുട്ടിയുമായി ബസ് കവിയൂര്‍ വഴി തിരിച്ചു വിട്ടു. ഈ സമയം ബസില്‍ ഉണ്ടായിരുന്ന നഴ്‌സ് പെണ്‍കുട്ടിക്ക് സി.പി.ആര്‍ നല്‍കി. അതിവേഗം ബസ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി.

രക്തസമ്മര്‍ദ്ദക്കുറവാണ് ബോധക്ഷയത്തിനു കാരണമെന്നു പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കുട്ടിയെ വിട്ടയച്ചുവെന്ന് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശ്യാമ വിശ്വനാഥ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും മുഖ്യ പരിഗണന കൊടുത്ത ബസ് ജീവനക്കാരെയും കുട്ടിയെ ശുശ്രൂഷിച്ച നഴ്‌സിനെയും ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

