പത്തനംതിട്ട – ഇലന്തൂരിൽ ഭാര്യ തീപ്പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ഇലന്തൂർ മേക്ക് പുളിന്തിട്ട ഗോപസദനത്തിൽ ഗോപകുമാറി (പൊടിയൻ-60) നെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. പൂജ ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരി 21-നാണ് കേസിനാസ്പദമായ സംഭവം. ഗോപകുമാറിന്റെ ഭാര്യ ഷീലാകുമാരിയാണ് (45) പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
പ്രതി ഭാര്യയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് സഹിക്കാൻ വയ്യാതെ, അടുക്കളമുറിയിൽ കുപ്പിയിൽ വെച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷീല ദേഹത്തൊഴിക്കുകയായിരുന്നു. അടുത്തുനിന്ന ഗോപകുമാർ തീപ്പെട്ടിക്കൊള്ളി ഉരച്ച് ദേഹത്തേക്കിട്ടു. രക്ഷപ്പെടാൻ അടുക്കളവാതിലിലൂടെ മുറ്റത്തേക്ക് ഓടിയ ഷീലയെ, ഇയാൾ പിന്തുടർന്ന് വീണ്ടും തീപ്പെട്ടിക്കൊള്ളി കത്തിച്ച് ശരീരത്തിലേക്കിട്ടു.

കേസ് രജിസ്റ്റർ ചെയ്തത് അഡീഷണൽ എസ്‌ഐ. വി എസ്. വിത്സനാണ്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത് അന്നത്തെ എസ്‌ഐ. അശ്വന്ത് എസ്. കാരാണ്മ.
What do you feel about this post?
Like
Love
Happy
Haha
Sad

