അടൂർ – ജനറൽ ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും സുരക്ഷാജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൈപ്പട്ടൂർ കല്ലുവിള തെക്കേതിൽ ബിജിത്ത് കുമാറി(23)നെയാണ് അടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ആശുപത്രി സുരക്ഷാ ജീവനക്കാരൻ കെ.എം ദാനിയേലിന്(63) ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഈ മാസം 15 നായിരുന്നു സംഭവം.
ആശുപത്രിയിലെ പ്രസവ വാർഡിൽ ബിജിത്ത് ബഹളമുണ്ടാക്കിയത് രോഗികളുടെ കൂട്ടിരിപ്പുകാർ അറിയിച്ചതനുസരിച്ച് തടയാൻ എത്തിയതായിരുന്നു ദാനിയേൽ. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ദാനിയേലിനെ മർദിക്കുകയായിരുന്നു. ദാനിയേലിന്റെ ചെവിയുടെ പിറകിലും മുഖത്തുമാണു പരിക്കേറ്റത്. അടൂർ പോലീസ് ഇൻസ്‌പെക്‌ടർ എസ്. ശ്രീകുമാർ, എസ്.ഐ നന്ദകുമാർ, സി.പി. ഒ രഞ്‌ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.


