പത്തനംതിട്ട – കൈപ്പട്ടൂർ – തട്ട റോഡിൽ കടവ് വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 61 പേർക്ക് പരുക്ക് പറ്റി. 36 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും 22 പേർ അടൂർ ജനറൽ ആശുപത്രിയിലും രണ്ടു പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗുരുതരമായി പരുക്കേറ്റ കെ.എസ്.ആർ.ടി.സി റാന്നി ഡിപ്പോയിലെയ ഡ്രൈവർ ജണ്ടായിക്കൽ സ്വദേശി ജിജി സ്‌കറിയ (42)യെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ബുധൻ വൈകിട്ട്് 3.15ന് ആയിരുന്നു അപകടം. മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്നബസുമാണ് കൂട്ടിയിടിച്ചത്. രണ്ടും ബസുകളിലും സീറ്റുകളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ അഗ്‌നി രക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്.

പത്തനംതിട്ടയിൽ നിന്ന് അമിത വേഗതയിലെത്തിയ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. യാത്രയുടെ തുടക്കം മുതലേ അശ്രദ്ധമായാണ് വാഹനം റോഡിലൂടെ കടന്ന് പോയതെന്ന് യാത്രക്കാർ പറയുന്നു. കൊച്ചു കുട്ടികളടക്കം ബസിലുണ്ടായിരുന്നു. സദാ സമയവും വലിയ വാഹന തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. ശബരിമല സീസൺ കൂടി ആയതോടെ തിരക്ക് വർധിച്ചിട്ടുണ്ട്. കൈപ്പട്ടൂർ കടവ് വളവ് അപകട ഭീഷണി ഉയർത്തുന്നതാണ്. പൊതുവെ വീതി കുറവാണ് ഈ ഭാഗത്ത്. ഇരുവശത്തു നിന്നും വാഹനങ്ങൾ വന്നാൽ കാണുകയില്ല. അമിത വേഗത കൂടിയാണെങ്കിൽ അപകടവും സംഭവിക്കും. ഈ റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ സംവിധാനങ്ങളും ഇല്ല.


