കോട്ടയം – ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിൻ്റെ മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്സിന്റെ (14) മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് കുട്ടി അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഇന്നലെ മുതൽ ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
നാട് മുഴുവൻ പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു, ഹെലൻ ജിവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ. എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ച് അങ്ങകലെ മീനച്ചിലാറ്റിൽ നിന്ന് ആ കുഞ്ഞുമൃതദേഹം കിട്ടിയ വാർത്ത വിതുമ്പലോടെയാണ് ആ നാട് കേട്ടത്.
അപകടമുണ്ടായതറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഹെലനെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, കുത്തൊഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കുന്നനാംകുഴി ഭാഗത്തുനിന്ന് ഏറെ അകലെയുള്ള സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. രാവിലെ മൃതദേഹം കണ്ടെത്താനായി മീനച്ചിലാറ്റിൽ കളരിയാമ്മാക്കൽ കടവുവരെ തിരച്ചിൽ നടത്തിയിരുന്നു.


