കോഴിക്കോട് :- മാധ്യമം ദിനപത്രത്തിൽ വിവിധ തസ്തികകളിൽ നിന്ന് വിരമിച്ചവർക്ക് 2020 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ജീവനക്കാരിൽ നിന്നും പിടിച്ചുവച്ച ശമ്പളം തിരികെ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി.
മാധ്യമം മാനേജിങ് ഡയറക്ടർ 15 ദിവസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. പിടിച്ചുവച്ച തുകയുടെ 50 ശതമാനം നൽകിയെങ്കിലും ബാക്കി തുക ഔദ്യോഗിക യൂണിയനുകളുമായോ വിരമിച്ചവരുമായോ ചർച്ച ചെയ്ത് നൽകാമെന്ന് 2024 ജൂൺ 26 ന് ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ മാനേജ്മെന്റ് വിസമ്മതിക്കുന്നതായി പറയുന്നു. പ്രക്ഷോഭങ്ങളിൽ നിന്നും ജീവനക്കാരെ പിന്തിരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ കരാറാണിതെന്നും പരാതിയിലുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോൾ തന്നെ അടുത്ത കാലത്ത് പിരിഞ്ഞു പോയ ചില ജീവനക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ നൽകിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂൺ 23 ന് വെസ്റ്റ്ഹിൽ പി.ഡബ്ല്യു. ജി റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സി.എം നൗഷാദ് അലിയും മറ്റുള്ളവരും സമർപ്പിച്ച പരാതിയിലാണ് നടപടി.


