പത്തനംതിട്ട – കനത്ത മഴയെ തുടർന്ന് ചുരുളിക്കോട് ഉരുൾപൊട്ടിയെന്ന് സംശയം. തിരുവല്ല-കുമ്പഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലിൽ ഗതാഗതം തടസപ്പെട്ടു.
ചുരുളിക്കോടുള്ള ടാറ്റാ മോട്ടോഴ്സിന്റെ സമീപത്താണ് മലവെള്ളം ഇരമ്പിയെത്തിയത്. ഇതോടെ റോഡു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അതിശക്തമായ വെള്ളപ്പാച്ചിലിൽ ഇരുചക്രവാഹനങ്ങൾ അടക്കം റോഡിലൂടെ കടന്നു പോകാൻ ബുദ്ധിമുട്ടി.
വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്ഐ അജി സാമുവലിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. ഫയർഫോഴ്സിനെയും അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു. സമീപത്തെ ഉയർന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചിൽ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസ് നിയന്ത്രിച്ച് വാഹനങ്ങൾ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്.


