പത്തനംതിട്ട – ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ജംഗ്‌ഷനായ മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിയില്‍ അപകടം പതിയിരിക്കുന്നു. പി.എം റോഡും പമ്പ പാതയും സംഗമിക്കുന്ന ഈ ജങ്ഷനില്‍ ഒരു വളവും കൂടിയുള്ള ഇവിടെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങളുടെ വരവ് ഏറിയതോടെ അപകട സാദ്ധ്യത വർദ്ധിച്ചിരിക്കുകയാണ്. രണ്ട് റോഡുകളും മെച്ചപ്പെട്ട നിലയിലായതിനാല്‍ വാഹനങ്ങള്‍ ഇവിടെ വേഗം കുറയ്ക്കാറില്ല. ജങ്ഷനിലെത്തുമ്പോള്‍ ഒരേ ദിശയിലും എതിര്‍ദിശയിലും വാഹനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാദ്ധ്യതയേറെയാണ്. വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല എന്നത് നാട്ടുകാരടക്കം ചൂണ്ടിക്കാട്ടുന്നു ..
ശബരിമല തീര്‍ഥാടനകാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളാണ് ഏറെയും ഇതുവഴി കടന്നുപോകുന്നത്. ഇവിടം മുന്‍ പരിചയമില്ലാത്ത ഇവര്‍ വേഗം കുറയ്ക്കാറുമില്ല. മുന്നറിയിപ്പുകള്‍ യാതൊന്നും ജങ്ഷനില്‍ നല്‍കിയിട്ടില്ല. രാത്രികാലങ്ങളില്‍ മിക്കപ്പോഴും വെളിച്ചവും ഉണ്ടാകാറില്ല. പമ്പയിലേക്കുള്ള വാഹനങ്ങള്‍ ജങ്ഷനില്‍ എത്തുമ്പോള്‍ എങ്ങോട്ടു പോകണമെന്നു വഴി അറിയാതെ പെട്ടെന്ന് നിര്‍ത്തുന്നതും പതിവായിട്ടുണ്ട്.
ശബരിമല പാത തിരിയുന്ന ഈ ഭാഗത്ത് ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല. ഇതു കാരണം വാഹനങ്ങള്‍ പലപ്പോഴും റാന്നി റോഡിലേക്ക് തിരിഞ്ഞ ശേഷം വഴി തെറ്റിയെന്ന ബോധ്യത്തില്‍ പിന്നിലേക്ക് എടുക്കുകയാണ് പതിവ്. ജങ്ഷനില്‍ ഒരു ഭാഗത്ത് ബസ്‌ബേയും വെയ്റ്റിങ് ഷെഡും ഉണ്ടെങ്കിലും ഇതും അശാസ്ത്രീയമായിട്ടുള്ളതാണ്. വടശേരിക്കര ഭാഗത്തേക്കുള്ള ബസുകള്‍ വെയ്റ്റിങ് ഷെഡിനു മുമ്പില്‍ ഇപ്പോഴും നിര്‍ത്താറില്ല.
What do you feel about this post?
Like
Love
Happy
Haha
Sad

