പത്തനംതിട്ട – അബാൻ ഫ്ളൈ ഓവറിന്റെ സർവീസ് റോഡുകൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭൂവുടമകളിൽ നിന്നു മുൻകൂറായി സ്ഥലം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിലാക്കാനും നഷ്ടപരിഹാരതുക കണക്കാക്കനുമായി പ്രത്യേക സർവേ ടീം രൂപീകരിക്കും. നിർമാണപ്രവർത്തനങ്ങൾക്ക് ഭൂവുടമകളുടെ പൂർണപിന്തുണയുണ്ടെന്നും നിയമാനുസൃതമായി പരമാവധി ലാഭം ഇവർക്ക് ലഭിക്കുന്ന തരത്തിൽ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫ്ളൈ ഓവറിന്റെ നിർമാണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഫ്ളൈ ഓവറിന്റെ പാലത്തിന്റെ രണ്ടു സ്പാനുകൾ പൂർത്തീകരിച്ചു. മൂന്നാമത്തെ സ്പാനിന്റെ കോൺക്രീറ്റിംഗ് പ്രവർത്തികൾ ആരംഭിച്ചു. 92 പൈലുകളിൽ 88 എണ്ണത്തിന്റെ നിർമാണം പൂർത്തിയായതായും മന്ത്രി പറഞ്ഞു. നഗരത്തിന്റെ മറ്റൊരു പ്രധാന വികസനപദ്ധതിയായ ജില്ലാ സ്റ്റേഡിയം കോംപ്ലക്‌സിന് സാങ്കേതിക അനുമതിയായെന്നും ടെണ്ടർ നടപടികൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ എ. ഷിബു, ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ (എൽ.എ) ജയശ്രീ, വകുപ്പ് തല ഉദ്യോഗസ്ഥർ, ഭൂവുടമകൾ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

