പമ്പ – സുരക്ഷിത തീർത്ഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി പമ്പയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാർ തീർഥാടനകാലയളവിൽ ഡ്യൂട്ടിയിലുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളിൽ അലങ്കാരങ്ങൾ ഉപയോഗിക്കരുത്. സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകൾ നിർമിക്കും. ഡ്രോൺ സംവിധാനം ഉപയോഗിക്കും. 15 കൗണ്ടറുകളിലായാണ് വെർച്വൽ ക്യു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെത്തുന്ന തീർഥാടകരുടെ വാഹനം നിലയ്ക്കലിലാണ് പാർക്ക് ചെയ്യേണ്ടത്. 17 ഗ്രൗണ്ടുകളിലായി അവിടെ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാർക്കിംഗ് അനുവദിക്കുന്നതെന്നും വരുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് സംവിധാനമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്ത് കുമാർ, ദക്ഷിണമേഖലാ ഐ ജി ജി സ്പർജൻ കുമാർ, പോലീസ് ആസ്ഥാനത്തെ ഐ ജി നീരജ് കുമാർ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് , സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിയമിതരായ സ്‌പെഷ്യൽ ഓഫീസർമാർ, അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.



