ഭോപ്പാൽ – മദ്ധ്യപ്രദേശിൽ ആണ് സംഭവം. തൊണ്ടി മുതലായി കസ്റ്റഡിയിലെടുത്ത 60 ബോട്ടിൽ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം കോടതിയിൽ. മദ്ധ്യപ്രദേശിലെ കോട്വാലി പൊലീസാണ് തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടതായി കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത് . എന്നാൽ സ്റ്റേഷനിലെ മറ്റൊരു തൊണ്ടി മുതലും എലികൾ തൊട്ടിട്ടില്ലെന്ന് ആണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തിൽ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല എതെന്നും പൊലീസ് സ്റ്റേഷൻ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകൾ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസിൽ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് നേരത്തെ ചാക്കുകളിൽ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടർന്ന് ഇപ്പോൾ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്റ്റേഷനിലെ തൊണ്ടിമുതലുകൾക്ക് നേരെ മാത്രമല്ല സുപ്രധാനമായ വിവിധ രേഖകൾക്ക് നേരെയും എലിശല്യമുണ്ടെന്നാണ് പൊലീസുകാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിശദമാക്കുന്നത്.
കേരളത്തിൽ തൊണ്ടിമുതലായ അനേകം ലിറ്റർ സ്പിരിറ്റുകൾ അടക്കം ആവിയായിപ്പോകുമ്പോളാണ് ഈ എലിപ്പണി !!


