കോന്നി മെഡിക്കൽ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കാനുള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി മെഡിക്കൽ കോളജ് വികസനസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ പരിശോധിച്ചു വിലയിരുത്തി.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോന്നി മെഡിക്കൽ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കാത്ത്‌ലാബ് സംവിധാനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തന്നെ പ്രവർത്തിക്കും. മെഡിക്കൽ കോളജിലെ ക്യാന്റീൻ ഉടൻ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഐപി ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കുമെന്നും ഐസി യൂണിറ്റ് നവംബർ 15ന് മുൻപു പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും എംഎൽഎ പറഞ്ഞു.
ശബരിമലതീർഥാടനവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ സുപ്രധാന തീരുമാനങ്ങളും എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ.ഷിബു നിർദ്ദേശം നൽകി.

ശബരിമല പ്രത്യേക ആശുപത്രിയാക്കുന്ന കോന്നി മെഡിക്കൽ കോളജിൽ എമർജൻസി മെഡിക്കൽ വിഭാഗം, ഐസിയു, ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയവ പ്രവർത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഡിഎംഇ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ) ഡോ.തോമസ് മാത്യു പറഞ്ഞു. വികസനസമിതിയുടെ സഹായത്തോടെ അനുബന്ധനപ്രവർത്തനങ്ങൾ പൂർത്തിയാക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും പൂർണതോതിൽ പ്രവർത്തിക്കാനുള്ള സ്റ്റാഫുകളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ ഇൻ-ചാർജ് ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. എ. ഷാജി, നഴ്‌സിംഗ് സൂപ്രണ്ട് എൻ. സി സിന്ധു തുടങ്ങിയവർ പങ്കെടുത്തു


