പ്രതികാരം ചെയ്യാൻ ഗൾഫിൽ നിന്ന് ക്വട്ടേഷൻ ; വിദേശമലയാളിക്ക് വേണ്ടി യുവാവിനെ ആക്രമിച്ച നാലംഗ സംഘം പിടിയിൽ

Crime

തിരുവല്ല: മഹേഷിന്റെ പ്രതികാരം മാതൃക ആവര്‍ത്തിക്കാന്‍ വിദേശ മലയാളിയുടെ ക്വട്ടേഷന്‍. മുളകു പൊടിയെറിഞ്ഞ്  വീഴ്ത്തി  പട്ടാപ്പകല്‍ യുവാവിനെ ആക്രമിച്ച ക്വട്ടേഷന്‍ ടീമിനെ നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ തിരിച്ചറിഞ്ഞ് കുടുക്കി തിരുവല്ല പൊലീസ്. കവിയൂര്‍ സ്വദേശി മനീഷിന് നേരെ കഴിഞ്ഞ 12 ന് വൈകിട്ട് നാലിനാണ് കവിയൂര്‍ പഴമ്പിള്ളി ജങ്ഷന് സമീപം വച്ച് ആക്രമണമുണ്ടായത്.

ആളൊഴിഞ്ഞ വഴിയരികില്‍ കാറില്‍ കാത്തുനിന്ന നാലംഗ സംഘം ബൈക്കില്‍ വന്ന മനീഷിന്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മനീഷിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മനീഷിന് പ്രതികളെപ്പറ്റി യാതൊരു സൂചനയും നല്‍കാനില്ലായിരുന്നു. ദൃക്‌സാക്ഷികളും ഉണ്ടായിരുന്നില്ല.  ഇതോടെ അന്വേഷണം തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലായി. പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറിന്റെ അവ്യക്തമായ ഒരു സി സി ടി വി ദൃശ്യം മാത്രമാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. ഇതില്‍ വാഹന നമ്പരും വ്യക്തമായിരുന്നില്ല. ഈ അവ്യക്തമായ ചിത്രം ഉപയോഗിച്ച് അതി നുതന സാങ്കേതിക വിദ്യയായ ഫോറന്‍സിക്ക് വീഡിയോ അനാലിസിസ് സംവിധാനം ഉപയോഗിച്ച് നൂറില്‍ പരം സി സി ടി വി കളിലെ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അക്രമി സംഘം സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് ഒരു പ്രതിയായ അനില്‍കുമാറിന്റ നെടുമണ്‍കാവിലെ വീട്ടില്‍ നിന്നും നാല് പേരെയും പോലീസ് പിടികൂടി. അക്കു എന്നറിയപ്പെടുന്ന അനില്‍കുമാര്‍, കാര്‍ത്തികപ്പള്ളി സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന യദുകൃഷ്ണന്‍, വീയപുരം സ്വദേശി കെ ഡി സതീഷ് കുമാര്‍, അമ്പലപ്പുഴ സ്വദേശി റോയി എന്ന് വിളിക്കുന്ന ഷമീര്‍ ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്. തിരുവല്ല ഇന്‍സ്‌പെക്ടര്‍  സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ക്വട്ടേഷന് ഉപയോഗിച്ച മാരുതി ആള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയ കവിയുര്‍ സ്വദേശിയെയും കോ-ഓര്‍ഡിനേറ്റ് ചെയ്ത ഗുണ്ടാ തലവനേയും പിടികൂടാനുണ്ടെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദ് പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയ കവിയൂര്‍ സ്വദേശിയായ വിദേശ മലയാളിക്ക് രണ്ട് വര്‍ഷം മുന്‍പ് ഉണ്ടായ സംഘട്ടനത്തില്‍ ഇപ്പോഴത്തെ പരാതിക്കാരനായ മനീഷ് ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മനീഷിനെ ആക്രമിക്കാന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ തുക നാല് പേരും മുപ്പത്തി അയ്യായിരം രൂപ വീതം പങ്കിട്ടെടുത്തു. പ്രതികള്‍ വധശ്രമമടക്കം മറ്റ് നിരവധി കേസുകളിലും നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *