തിരുവനന്തപുരം: കോടിയേരിയുടെ ഭാര്യാ സഹോദരൻ എന്ന് പൊലീസ് തന്നെ പറയുകയും, മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്ത വിനയ് കുമാർ യഥാർത്ഥത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ അളിയൻ തന്നെയാണോ ? പൊലീസിന്റെ എഫ് ഐ ആർ ചർച്ചയാകുന്നു.. . ഇന്നലെ ട്രിവാഡ്രം ക്ലബ്ബിലെ ക്വാർട്ടേഴ്‌സിൽ നിന്ന് പിടികൂടിയ ചീട്ടുകളിക്കേസിൽ ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് 9 പേർക്കെതിരെ കേസെടുത്തത്. എന്നാൽ എഫ് ഐ ആർ സൂക്ഷ്മമായി പരിശോധിച്ചാൽ കോടിയേരിയുടെ ഭാര്യാ സഹോദരനായ വിനയ് കുമാറിന്റെ അച്ഛന്റെ പേര് അരവിന്ദാക്ഷനെന്നാണ്. ? ഈ വിവരം ശരിയാണെങ്കിൽ കോടിയേരിയുടെ ഭാര്യാ സഹോദരനല്ല കേസിലെ പ്രതി !! ഇക്കാര്യത്തിൽ പോലീസ് കള്ളക്കളി നടത്തുന്നുവോ എന്നതാണ് ചർച്ചയാകുന്നത്.

കോടിയേരിയുടെ ഭാര്യയുടെ അച്ഛന്റെ പേര് രാജഗോപാൽ എന്നാണ്. തലശ്ശേരി എംഎൽഎ ആയിരുന്ന രാജഗോപാൽ. തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വിരാജഗോപാലന്റെ മകളാണ് വിനോദിനി എന്നത് കേരളീയ പൊതു സമൂഹത്തിന് അറിവുള്ള കാര്യമാണ്. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രാഷ്ട്രീയത്തിൽ തന്റെ ശിഷ്യൻ എന്ന തരത്തിലായിരുന്നു അയൽവീട്ടിലെ പയ്യനെ രാജഗോപാലൻ കൊണ്ടു നടന്നത്. കുട്ടികളുടെ ഇഷ്ടവും അംഗീകരിച്ചു. രണ്ടു കുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ ഒരുമിച്ചത്. രാജഗോപാൽ എന്ന മുൻ സിപിഎം നേതാവിന്റെ മകനാണ് വിനയ് കുമാർ എന്നതും ഏവർക്കും അറിയാം. എന്നാൽ ചീട്ടു കളി കേസിലെ എഫ് ഐ ആറിൽ വിനയ് കുമാറിന്റെ അച്ഛന്റെ പേര് അരവിന്ദാക്ഷൻ എന്നായി എങ്ങനെ മാറി ? .
ട്രിവാൻഡ്രം ക്ലബ്ബിൽ ചീട്ടുകളി സംഘം പിടിയിലായത് കഴിഞ്ഞ ദിവസം രാത്രിയാണ്. പണംവെച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഒമ്പതുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി. എസ്.ആർ. വിനയ്കുമാറും അറസ്റ്റിലായവരിൽപ്പെടുന്നു. പോലീസ് തന്നെ ഇത് സ്ഥിരീകരിച്ചതുമാണ്. പിടിയിലായവരിൽനിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്പർ കോട്ടേഴ്സിലായിരുന്നു ഇവർ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്. വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരിൽ വിവിധ ജില്ലകളിൽപ്പെടുന്നവരുണ്ട്.


