കണ്ണൂർ – മാക്കൂട്ടം ചുരം റോഡിൽ ട്രോളിൽ ബാഗിൽ വെട്ടിനുറുക്കി കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇനിയും പൊലീസിന് തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലിസ് പുറത്തു വിട്ടിട്ടുണ്ട്. ഈ ചുരിദാറിനെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. ഈ ചുരിദാർ തിരിച്ചറിഞ്ഞാൽ കേസിനു തുമ്പാകും.
കഴിഞ്ഞ സെപ്റ്റംബർ 18-നാണ് മൂന്ന് അമേരിക്കൻ ട്രാവലർ ട്രോളി ബാഗുകളിലായി മുറിച്ചു കഷ്ണമാക്കിയ നിലയിൽ യുവതിയുടെ രണ്ടാഴ്‌ച്ചത്തെ പഴക്കമുള്ള ദുർഗന്ധം വമിക്കുന്ന ശരീരം പൊലിസ് കണ്ടെത്തിയത്. വനംവകുപ്പ് നിയോഗിച്ച പ്ളാസ്റ്റിക്ക് ശേഖരണ സംഘത്തിലെ അംഗങ്ങൾ വനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തള്ളാനുപയോഗിച്ച ഇന്നോവ കാറിന്റെ ചിത്രം സി.സി.ടി.വി ക്യാമറകളിൽ നിന്നും ലഭിച്ചുവെങ്കിലും ഇതിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കണ്ണൂർ ഇരിട്ടി ഭാഗത്തുള്ള ഒരു ഇരുചക്രവാഹനത്തിന്റെ നമ്പറാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. സൈബർ പൊലിസിന്റെ നേതൃത്വത്തിൽ മൃതദേഹത്തിന്റെ പഴക്കംകണക്കാക്കി മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ വ്യക്തമായ ചിത്രമോ വിവരങ്ങളോ ലഭിച്ചിട്ടില്ല.
കേരളാ പൊലിസിന്റെ സഹായത്തോടെയാണ് കേരളത്തിലും കർണാടകയിലും ഒരേ സമയം അന്വേഷണം നടത്തി വരുന്നത്. മടിക്കേരി ഗവ. മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിവരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞാൽ എത്രയും വേഗം പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിയുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.
വീരാജ്പേട്ട സി. ഐ ശിവരുദ്ര, എസ്. ഐ മഞ്ജുനാഥ്, എ. എസ്. ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞാണു അന്വേഷണം നടത്തി വരുന്നത്. സി.സി.ടി.വി, മൊബൈൽ ടവർലൊക്കേഷൻ, യുവതി അണിഞ്ഞ ചൂരിദാർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രോളി ബാഗ് കണ്ടതിനു സമീപം സംശയകരമായ സാഹചര്യത്തിൽ ഒരു വാഹനം കണ്ടതായി ഒരു യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

