യുവാവ് അടിയേറ്റു കൊല്ലപ്പെട്ട കേസില്‍ സഹോദരനും സുഹൃത്തും അറസ്റ്റില്‍

Crime Pathanamthitta
Print Friendly, PDF & Email

റാന്നി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റേത് കൊലപാതകം. പ്രതികളായ സഹോദരനെയും കൂട്ടുകാരനെയും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ മര്‍ദനമേറ്റതാണ് മരണ കാരണമെന്ന് പ്രതികള്‍ മൊഴി നല്‍കി.

മോതിരവയല്‍ വേങ്ങത്തടം വേങ്ങത്തടത്തില്‍ വീട്ടില്‍ ജോണ്‍സന്റെ മകന്‍ ജോബിന്‍ ജോണ്‍സണ്‍ (28) ആണ് കൊല്ലപ്പെട്ടത്. ജോബിന്റെ സഹോദരന്‍ ജോജോ, സുഹൃത്ത് പൊന്നു എന്ന് വിളിക്കുന്ന സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ വിശദീകരണം. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്, തലയില്‍ മുറിവേല്‍ക്കുകയും ചെയ്തു.

ജോബിന്റെ മാതാവ് ഇവരുടെ സഹോദരന്റെ വീട്ടിലായിരുന്നു. മക്കളുടെ മദ്യപാനവും തുടര്‍ന്നുള്ള വഴക്കും പതിവാണെന്ന് പറയുന്നു. ഇതു കാരണമാണ് മാതാവ് സഹോദരന്റെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ ഇവര്‍ തിരികെ വീട്ടില്‍ വരുമ്പോള്‍ ഹാളില്‍ മരിച്ചു കിടക്കുകയായിരുന്നു ജോബിന്‍. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരന്‍ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ജോജോയും സുഹൃത്തും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വെളിവായതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. റാന്നി ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്‌ഐമാരായ അനീഷ്, ശ്രീ ഗോവിന്ദ്, എ.എസ്.ഐമാരായ അനില്‍, കൃഷ്ണന്‍കുട്ടി, കൃഷ്ണകുമാര്‍, എസ് സിപിഓ ബിജുമാത്യു, സിപിഓമാരായ സുമില്‍ ഷിന്റോ, അജാസ്, സോജു, ലിജു, ആല്‍വിന്‍ ജോസഫ്, ജിനു, വിനീത്, രെഞ്ചു എന്നിവരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *