കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് നൽകാൻ റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്നും കുട്ടിയെ തട്ടിയെടുത്ത മലയാളി പിടിയിൽ

Crime India
Print Friendly, PDF & Email

മുംബായ് – നെരൂൾ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും നാലുവയസ്സുകാരി കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ തിരുവനന്തപുരം സ്വദേശിയായ മലയാളി പറഞ്ഞത് കേട്ട് ഞെട്ടി മുംബൈ പൊലീസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് കുട്ടികളില്ലാത്ത തന്റെ രണ്ടാം ഭാര്യയ്ക്ക് വളർത്താൻ നൽകാനാണെന്നാണ് കേസിൽ അറസ്റ്റിലായ മാണി തോമസ് പറഞ്ഞത്. കേസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 74 വയസ്സുകാരനായ മാണി തോമസ് പിടിയിലായത്. നെരൂൾ റെയിൽവേ സ്റ്റേഷനു സമീപം കളിക്കുകയായിരുന്ന കുട്ടിയെയാണ് ഇയാൾ വ്യാഴാഴ്ച തട്ടിക്കൊണ്ടു പോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു ദിവസത്തിനുശേഷമാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.

നെരൂൾ റെയിൽവേ സ്റ്റേഷനു സമീപം രക്ഷിതാക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടി വ്യാഴാഴ്ച സഹോദരങ്ങൾക്കൊപ്പം കളിക്കുമ്പാഴായിരുന്നു തട്ടിക്കൊണ്ടു പോയത്. സ്ഥലത്തെത്തിയ മാണി കുട്ടികൾക്ക് വടാപാവ് നൽകി പ്രലോഭിപ്പിക്കുകയും പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കടത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, കുട്ടിയുമായി കടന്ന പ്രതി പലതവണ ഓട്ടോ മാറിക്കയറുകയും ചിലയിടങ്ങളിൽ നടക്കുകയും ചെയ്തതിനാൽ ഇയാളെ പിന്തുടരാൻ പൊലീസിന് ബുദ്ധിമുട്ടായി. അന്വേഷണത്തിന് ഒടുവിൽ ഇയാളെ കരാവെ ഗ്രാമത്തിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് വളർത്താനായാണ് താൻ കുട്ടിയെ തട്ടിയെടുത്തതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു.

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും അതിക്രമങ്ങൾ നടന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ കുട്ടിയെ മറ്റെവിടേക്കെങ്കിലും കടത്താൻ ശ്രമിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *